ഞാന്‍ മേനോന്‍

My photo
Faridabad, India
let me attempt to share my thoughts....

Tuesday, November 30, 2010

ടോള്‍ റോഡ്‌

 
ഇപ്പൊ ഇന്ത്യയില്‍ എല്ലാ സ്ഥലത്തും പുതിയ ഒരു പരിഷ്കാരം നടപ്പില്‍ വന്നിരിക്കുന്നു. "ടോള്‍ റോഡ്‌".
പണ്ടൊന്നും ഇങ്ങിനെ ഒരു സംഭവം ഉണ്ടായിരുന്നില്ല. അന്നത്തെ കാലത്ത് ജനം കാറും സ്ക്കൂട്ടറും ട്രാക്ക്ട്ടറും   ഒക്കെ വാങ്ങുമ്പോ ടാക്സ് അടക്കാന്‍ രണ്ടു മാര്‍ഗം ഉണ്ടായിരുന്നു.  എല്ലാ വര്‍ഷവും ടാക്സ് അടക്കുക അല്ലെങ്കില്‍ ഒറ്റ പ്രാവശ്യം " വണ്‍ ടൈം ടാക്സ് " അടക്കുക. ഈ ടാക്സ് റോഡുകളുടെ  വികസനത്തിനും  അറ്റകുറ്റ  പണികള്‍ക്കും  വേണ്ടി  വിനിയോഗിച്ചു  പോന്നിരുന്നു.  (എന്നാണു  വിശ്വാസം,  " നിന്റെ  വിശ്വാസം  നിന്നെ  രക്ഷിക്കട്ടെ  എന്നല്ലേ  പ്രമാണം) .  
 
കാലം  പോയപ്പോള്‍  കോലം  മാറി. 
റോഡുകള്‍ പണിയാനോ അവയുടെ കാര്യക്ഷമത ഉറപ്പു വരുത്താനോ ഉള്ള ചില്ലറ ഇല്ലാതെ വന്നപ്പോള്‍ വിഭവ സമാഹരണത്തിന് മറ്റു വഴികള്‍ തേടുന്നതിനു പകരം ഏറ്റവും എളുപ്പവും അപകടം പതിയിരിക്കുന്നതും  ആയ   വഴിയാണ്  സര്‍ക്കാര് ‍ തിരഞ്ഞെടുത്തത്‌.  പ്രൈവറ്റ് കമ്പനികളെ കൊണ്ടു റോഡ്‌ നിര്‍മിപ്പിച്ചിട്ടു ജനത്തിന്റെ പോക്കറ്റ് ഈ കമ്പനികള്‍ക്ക് തീറെഴുതി കൊടുത്തു. പണ്ടൊക്കെ ഒരു  സംസ്ഥാനത്ത്  നിന്നും  അടുത്ത  സംസ്ഥാനത്തേക്ക്  കടക്കുമ്പോള്‍  മാത്രമാണ്  വാഹനങ്ങള്‍ക്ക്  ടാക്സ്  അടക്കേണ്ടി  ഇരുന്നത്.  ഇന്നാണെങ്കില്‍ സ്ഥിതി ആകെ മാറി. സര്‍വ സ്ഥലത്തും ടോള്‍ റോഡുകള്‍. ഇനി  അഥവാ  ടോള്‍  റോഡ്‌  വേണ്ടാ  എന്ന്  വക്കാന്‍  ആണെങ്കില്‍  വേറെ  റോഡും  ഇല്ല.  അപ്പോള്‍ നിര്‍ബന്ധമായും ഈ ടോള്‍ റോഡുകള്‍ ഉപയോഗിച്ചിരിക്കണം. ടോള്‍  എന്ന  പുതിയ  പ്രതിഭാസത്തെ  ഒരളവുവരെ  ന്യായീകരിക്കാമെങ്കിലും  ഈ ടോള്‍  ഏര്‍പ്പെടുത്തിയപ്പോള്‍  പിന്നീടുള്ള  വര്‍ഷങ്ങളില്‍  " വണ്‍ ടൈം ടാക്സ് "  ഈടാക്കുന്നത്തിന്റെ  പിന്നിലെ  ന്യായം  എന്താണാവോ ?  ഒരു  ലക്ഷത്തി എഴുപത്താറായിരം   കോടിയുടെ  അഴിമതി  കഥകള്‍  കേള്‍ക്കുമ്പോള്‍  ഒരു  ചോദ്യം  മനസ്സില്‍  പൊന്തി  വരുന്നു  "ഇതില്‍  ചെറിയ  ഒരു  അംശം  ഉണ്ടെങ്കില്‍  ഇപ്പോള്‍  ഉള്ളതിന്റെ  പത്തിരട്ടി  ടോള്‍  ഇല്ലാത്ത   റോഡുകള്‍  സര്‍ക്കാരിന്  തന്നെ  നിര്‍മിച്ചു  ജനത്തിന്  നല്‍കാന്‍  പറ്റില്ലേ ?"
 
അതോ "ഇത് താണ്ടാ ജനാധിപത്യം, ഇവിടെ ഇതൊക്ക്യെ കിട്ടൂ " എന്ന് സിനിമാ സ്റ്റൈലില്‍ മന്ത്രിമാര്‍ മറുപടി തരുമോ ആവോ.  

Monday, November 29, 2010

ഉപ്പുമാവ്

 അങ്ങനെ ശ്രുതിലയ എന്ന ട്രൂപ് വിജയകരമായി നടക്കുന്ന കാലം. ആദ്യമൊക്കെ വെറും ജീപ്പ് വാടക മാത്രം കിട്ടിയിരുന്ന സ്ഥലത്ത് ഇപ്പോള്‍ മെനു ഉറപ്പു വൃത്തിയുള്ള ഭക്ഷണം , ജീപ്പ് വാടക, പിന്നെ ചെറിയ ഒരു ഫീസ്‌ ഇതൊക്കെ കിട്ടാന്‍ തുടങ്ങി. മണ്ഡലക്കാലം അല്ലാത്തപ്പോള്‍ ഉള്ള ഗാനമേളകള്‍ കമ്പ്ലീറ്റ് സിനിമ ഗാനങ്ങള്‍ കോര്‍ത്തിണക്കിയതായിരുന്നു. മെനു പറഞ്ഞുള്ള ഭക്ഷണം എന്ന് എടുത്തു പറയാന്‍ കാരണം ഉണ്ട്. ഞങ്ങളുടെ സ്ഥലത്ത് നിന്നും ഒരു കിലോ മീറ്റര്‍ അകലെ ഉള്ള അയ്യപ്പക്ഷേത്രത്തില്‍ പരിപാടിക്ക് അവര്‍ ഞങ്ങളെ ബുക്ക്‌ ചെയ്തപ്പോ ഭക്ഷണം ഒക്കെ ഉണ്ടെന്ന് പറഞ്ഞു. നല്ല തണുപ്പ്  ഉണ്ടായിട്ടു കൂടി വളരെ ഉന്മേഷത്തോടെ പരിപാടി ഞങ്ങള്‍ ഉഷാറാക്കി. അത് കഴിഞ്ഞ് ഭക്ഷണം വിളമ്പിയപ്പോള്‍ ഞങ്ങള്‍ ഞെട്ടി. ട്രൂപിലെ 20 പേര്‍ക്കും വെറും ഈരണ്ട് ഇട്ലീം ഇത്തിരി ചട്ണിയും, പിന്നെ ഒരു ചായേം.. കഴിഞ്ഞു ഭക്ഷണം.. പതിനഞ്ചിന്റെ മേല്പോട്ട് എണ്ണം തുടങ്ങണ ആള്‍ക്കാര്‍ക്ക് രണ്ട് ഇട്ല്യെ .. ഒന്നിച്ചിരുന്നു മത്സരിച്ചു ഇരുപത്തഞ്ചു ഇട്ല്യൊക്കെ തിന്നണേന്റെ രസം ഇവര്‍ക്ക് എവ്ടുന്നാ അറ്യാ ? പലരും അവ്ടെ വെച്ചന്നെ പ്രതിഷേധം അറീച്ചു..പിന്നെ അവ്ടെ ഇനി പ്രോഗ്രാം നടത്തണ പ്രശ്നോല്ല്യാന്നും തീരുമാനിച്ചു.  വീട്ടില്‍ ആണെങ്കില്‍ രാത്രി ഭക്ഷണം വേണ്ടാന്നു പറഞ്ഞ കാരണം വയറിന്റെ കാളല്‍ മാറ്റാന്‍ ഒരു വഴീം ഇല്ല്യെനും. കലികാല വൈഭവം. അയ്യപ്പന്‍ കൊപിച്ചതാകും.  
 
അതിന്റെ ഒരു രണ്ടീസം കഴിഞ്ഞപ്പോഴാ ഗോപൂന്റെ കസിന്‍ ആയ ഗോപ്യേട്ടന്‍ ഒരു പ്രോപോസലും ആയി വന്നത്.  ഈ ഗോപ്യേട്ടന്‍ ഞങ്ങളുടെ നാട്ടില്‍ വളം ഡീലെര്‍ഷിപ്‌  ഒക്കെ ഉള്ള ഒരു വല്യ ആളാണ്. മണ്ഡലക്കാലം  ആയതിനാല്‍   അവരുടെ  അമ്പലത്തില്‍ പ്രോഗ്രാം വേണം. ഭക്ഷണം ഉപ്പുമാവ്, അതും ഇഷ്ടം പോലെ. പാചകം ഗോപ്യേട്ടന്റെ മേല്‍നോട്ടത്തില്‍   ആയ കാരണം  ഉപ്പുമാവിന്റെയും സാമ്പാറിന്റെം   ഫുള്‍ ഗ്യാരന്‍ടി പുള്ളീടെ. പിന്നെ ജീപ്പ് വാടകേം ഫീസായി ഒരു 501 ഉറുപ്യേം. പെട്ടെന്ന് തന്നെ ഞങ്ങള്‍ പരിപാടി ഏറ്റു.  അസ്സലായി പ്രാക്ടീസ് ചെയ്ത കാരണം എല്ലാവരും അസ്സലായി പാടി. പാടാത്തവര്‍ മേളം കൊഴുപ്പിച്ചു പരിപാടി വിജയിപ്പിച്ചു. ഒരു മണിക്കൂറിന്ന്  പകരം പാടി പാടി രണ്ടേകാല്‍ മണിക്കൂര്‍ നീണ്ടു പരിപാടി. രാത്രി ഒമ്പതരക്ക് ട്രൂപ്പിന് ഗോപ്യേട്ടന്‍ ഉപ്പുമാവും സാമ്പാറും  വിളമ്പി. ഒരു ചെറ്യ കയില്‍ ഉപ്പുമാവിന് മുന്നില്‍ വിജയന്‍ മുട്ട് മടക്കി..അല്ലേലും വിജയന് തീരെ കാപ്പാസിറ്റി ഇല്ല്യെയ്‌. രണ്ട് മൂന്ന് കയിലിനു മുന്നില്‍ ഗോപൂം വീണു. ഉപ്പുമാവും സാമ്പാറും ശരിക്കും ആസ്വദിച്ചത് ഞങ്ങള്‍ ഒരെട്ടുപത്തു പേര്‍. പതിനഞ്ചു കയില്‍ കഴിച്ച ദിലീപന്‍ ആയിരുന്നു വിജയി. പിന്നെ ഇഷ്ടം പോലെ ചുക്ക് കാപ്പി. ഉപ്പുമാവ് ദഹിക്കാന്‍ വേണ്ടി  അവസാന ആളെക്കൊണ്ടും  മതീന്ന് പറയിപ്പിചിട്ടെ ഗോപ്യേട്ടന്‍ പിന്‍വാങ്ങീള്ളൂ.  അടുത്ത പ്രോഗ്രാം അവ്ടെ ഫീസ്‌ വാങ്ങാതെ ചെയ്യും എന്ന് വാഗ്ദാനവും നല്കീട്ടാണ് ഞങ്ങള്‍ മടങ്ങീത്. അയ്യപ്പന്റെയാണോ  അതോ  ദേവിടെയാണോന്നറിയില്ല്യ  ആരുടെയോ  അനുഗ്രഹം  കൊണ്ടു  ട്രൂപ്പിലെ  പലര്‍ക്കും  ജോലി കിട്ടി ആറു മാസം കൊണ്ടു സ്ഥലം കാലിയാക്കേണ്ടി   വന്ന കാരണം ട്രൂപ് അടച്ചു പൂട്ടേണ്ടി വന്നു. ആ ബാനെര്‍ മാത്രം പിന്നേം ഒരു രണ്ട് കൊല്ലത്തോളം ഗോപുന്റെ കളത്തില്‍ ഒരു നഷ്ട സ്വപ്നത്തിന്റെ ഓര്‍മ പോലെ കിടന്നൂന്നു വിജയന്‍ പറഞ്ഞു. ഗോപ്യേട്ടന് കൊടുത്ത  വാഗ്ദാനം ഇപ്പോഴും നിറവേറ്റപ്പെടാതെ കിടക്കുന്നൂ. ട്രൂപ്പിലെ പലരേം കണ്ടിട്ടന്നെ ഏറെ വര്‍ഷങ്ങള്‍ ആകുന്നു. നോക്കട്ടെ, പറ്റ്യാല്‍ ഈ ആഴ്ച ചിലരോടെങ്കിലും സംസാരിക്കണം...
 
 

Wednesday, November 24, 2010

രാത്രി ഒരു ഫോണ്‍

ഉച്ചയ്ക്കൊരു ഫോണ്‍ എന്ന എന്റെ പോസ്റ്റ്‌  ഇത്രേം വല്യ പുലിവാല്‍ ഉണ്ടാക്കുംന്ന്  സ്വപ്നത്തില്‍ കൂടി ഞാന്‍ വിചാരിച്ചിട്ടില്ല. ഇന്നലെ രാത്ര്യാണ് സംഭവം. ഏഴു മണി ആയിക്കാണും. " ജയ് ഹോ " കേട്ട് ഞെട്ടി (ശ്ശെ.. മൊബൈലിന്റെ ഇപ്പോഴത്തെ റിംഗ് ടോണ്‍ ആണേ ).  പരിചയം ഇല്ല്യാത്ത  നമ്പര്‍ ആണെങ്കിലും എടുത്തു  "ഹലോ , ആരാ ". " ഇത് ഞാനാ, രാമന്‍കുട്ടി , ഞാന്‍ അങ്ങട് വരണ വഴ്യാ, നേരിട്ട് കാണുമ്പോ പറയാം, വീട്ടില്‍ തന്നെ ഉണ്ടല്ലോ ? ". " ഉവ്വ് , നീ ഇപ്പൊ എത്ത്വോ ?" " ഒരു 10 മിനിറ്റ് ". ഞാന്‍ ടീവീടെ  റിമോട്ടില്‍ ഞെക്കി ഞെക്കി 10 മിനിറ്റ് കഴിച്ച് കൂട്ടി.
വളരെ കൃത്യ തയോടെ അവന്‍ പറഞ്ഞ പോലെ സമയത്ത് തന്നെ വന്നു. മുഖത്തെന്തോ ഒരു പന്തികേടുണ്ടോ ? ഏയ്‌, എനിക്ക് വെറുതെ തോന്നീതാവും ( അല്ലെങ്കിലും ഷെര്‍ലോക് ഹോംസിന്റെ അസുഖം എനിക്കുണ്ടെന്നാണ് ചിലരൊക്കെ ഞാന്‍ കേള്‍ക്കാതെ പറയുന്നത് ). എനിക്കൊന്നും അങ്ങട് ചോദിക്കേണ്ടി വന്നില്ല. വന്ന പാടെ സോഫയിലേക്ക് വീണിട്ട് അവന്‍ നാക്കിന്റെ ബ്രയിക് ലൂസ്സാക്കി.
ഞാന്‍ നിന്റെ " ഉച്ചയ്ക്കൊരു ഫോണ്‍" വായിച്ചു.
"അത് എന്റെ....". ഞാന്‍ പറയട്ടെ,......

എന്നെ മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ അവന്‍ തുടര്‍ന്നു "അത് വായിച്ചപ്പോള്‍ തൊട്ട് എനിക്കും അതുപോലെ എന്തെങ്കിലും ചെയ്യാന്‍ തോന്നി. അപ്പോഴാണ്‌ എനിക്ക് ഒരു ഫോണ്‍ വന്നത് , ഇതൊരു ഇനഷുവറന്‍സ് കംപനീന്നായിരുന്നു." അങ്ങേ തലക്കല്‍ ഒരു മധുര ശബ്ദം " ഞങ്ങളുടെ നറുക്കെ ടുപ്പില്‍ താങ്കളെ തിരഞ്ഞെടുത്തു. ഒരു കോടി  രൂപേടെ  പ്ലാന്‍ വെറും  300 രൂപ  വാര്‍ഷിക  പ്രീമിയത്തിന്  ഞങ്ങള്‍  തരുന്നു." 

ഞാന്‍ സ്മാര്‍ട്ട്‌ ആയി " ഞാന്‍ പരിചയം  ഇല്ലാത്തവരില്‍  നിന്നും  പോളിസി  എടുക്കാറില്ല". 
" അതിനെന്താ സര്‍, നമുക്ക് പരിചയപ്പെടാം ".
" പക്ഷെ ഞാന്‍ പേര്‍സണല്‍ വര്‍ക്ക്‌ ഓഫീസ് സമയത്ത് ചെയ്യാറില്ലാ."
" നമുക്ക് വൈകുന്നേരം കാണാം സര്‍", ശ്ശെടാ, ഇവളൊരു
കട്ടുറുമ്പായല്ലോ. പക്ഷെ അവസാനം എനിക്ക് സമ്മതിക്കേണ്ടി വന്നു. 
വൈകുന്നേരം മാക്‌ഡോണാള്ടില്‍ വച്ചു  അവളെ  കണ്ടുമുട്ടി.  ശബ്ദത്തിനേക്കാള്‍  രൂപഭംഗി  അവള്‍ക്കുണ്ടായിരുന്നു.  കണ്ടാല്‍ ഇന്‍ഷുവറന്‍സ്    വില്‍പ്പനയാണ് പണിയെന്നു തോന്നില്ല. നല്ല ഭംഗിയുള്ള നിറയെ വെള്ള ഡിസൈന്‍ ഉള്ള ഒരു കറുത്ത ചുരിദാറും ചേരുന്ന കുര്‍ത്തയും   ആയിരുന്നു വേഷം. അവളുടെ പുഞ്ചിരി വളരെ മനോഹരമായ കുഞ്ഞു പല്ലുകള്‍ കൂടുതല്‍ ഭംഗി ഉള്ളതാക്കി.  എന്തിനധികം പറയുന്നൂഷ്ട്ടാ ( എന്തോ ഒരു പാര ഞാന്‍ മണത്തു ).. എനിക്ക് അവളെ ഭയങ്കര ഇഷ്ടായി. എന്തായാലും ഒരു ചാന്‍സ് എടുക്കാന്‍ ഉറച്ചു. അവള്‍ വളരെ ഡീട്ടെയില്ടായി   പ്ലാന്‍ വിവരിച്ചു. ഞാന്‍ ഒന്നും കേട്ടില്ല. അവളുടെ അനങ്ങുന്ന ചുണ്ടുകള്‍ മാത്രം കണ്ടു. ധൈര്യം സംഭരിച്ച് ഞാന്‍ പറഞ്ഞു " അതേയ്, ഞാന്‍ അടുത്ത ബന്ധുക്കളില്‍ നിന്നും മാത്രേ പോളിസി വാങ്ങാറുള്ളൂ , അപ്പൊ കുട്ടീടെ കയ്യീന്ന് എങ്ങന്യാ... വേണ്ടാന്നു പറയാനും മനസ്സ് വരുന്നില്യാ ... അതോണ്ട് "
" അതോണ്ട് ?" അവള്‍ ചോദ്യ ഭാവത്തില്‍ പുരികം ഉയര്‍ത്തി.
" അതോണ്ട്, നമുക്ക് കല്യാണം കഴിക്കാം ".
"അല്പം ആലോചിച്ചിട്ട് അവള്‍ മെല്ലെ പുഞ്ചിരിച്ചു.എന്റെ മനസ്സില്‍ തേന്മഴ പെയ്തു."( ദുഷ്ടാ , എന്റെ മനസ്സില്‍ നീ തീയാണ് കോരി ഇട്ടത് ).
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു ( അതങ്ങനെ ആണല്ലോ) ഞങ്ങള്‍ രജിസ്റ്റര്‍ കല്യാണം കഴിച്ച് നേരെ ഇങ്ങു പോന്നു. അവളെ ഞാന്‍ സുഗുണന്റെ വീട്ടില്‍ ഇരുത്തീട്ടുണ്ട്.  ( ഭഗവാനേ, വിചാരിച്ചേലും വല്യ ഭൂലോഗ പാരയാണല്ലോ , തടയാന്‍ ഒരു വഴീം ഇല്ല്യ താനും )
നിനക്ക് കല്യാണം കഴിച്ചാല്‍ മത്യല്ലോ, പാര ബാക്കിള്ളോനല്ലേ. ഒരു ബ്ലോഗ്‌ എഴുത്യേന്റെ  ശിക്ഷേയ് ..  അടുത്ത  കൂട്ടുകാര്‍  ആയ  വേണൂനേം  ത്യാഗൂനേം  സുഗുണനേം  ഒക്കെ  വിളിച്ചുകൂട്ടി.  ഭാര്യക്ക്  സംശയം  തോന്നാണ്ടിരിക്കാന്‍  എല്ലാ ചര്‍ച്ചയും വീട്ടിനു വെളിയില്‍ വച്ചായിരുന്നൂ. (ഓളോരു കുഞ്ഞു ഡിറ്റക്ടീവ് ആണേ ).  ചന്ദ്രേട്ടന്റെ  കാലു  പിടിച്ച്   താമസിക്കാന്‍  വാടകയ്ക്ക്  ഒരു  വീട്  സംഘടിപ്പിച്ചു.   അത്യാവശ്യത്തിനുള്ള  ചില്ലറ  വീട്ടുസാധനങ്ങളും  വാങ്ങി.  എന്തിനു പറയുണൂ,  രൂപ രണ്ടായിരം പോയിക്കിട്ടി. പലചരക്ക് കടേല്‍ പറ്റും, പാല്ക്കാരനോട്  രാവിലെ  അര  ലിറ്റര്‍  പാലും  ചന്ദ്രേട്ടനോട്  വീടും  ഒക്കെ ഏര്‍പ്പാടാക്കിയത് ഞാന്‍ ആണല്ലോ എന്ന നടുക്കുന്ന സത്യം ഒരു  വെള്ളിടി  പോലെ  മനസ്സില്‍  പതിച്ചത്  രാത്രി   കിടന്നപ്പോഴാണ്‌.  ഇവരൊക്കെ അടുത്ത മാസം " മേനോനേ..എന്നും വിളിച്ച് ബില്ലും കൊണ്ടു വര്വോ കൃഷ്ണാ". ചാടി എണീറ്റു പോയി രണ്ടു ഗ്ലാസ് വെള്ളം കുടിച്ച എന്നെ നോക്കി  സംശയത്തോടെ  ബെറ്റര്‍-ഹാഫ്  ചോദിച്ചു  " എന്താ പതിവില്യാണ്ട്  രാത്രി  ഒരു വെള്ളം കുടി,  അതും  ഈ മരം  കോച്ചണ തണുപ്പില്‍ ? ".  ഒന്നും  പറയാതെ  ഞാന്‍ കമ്പിളിക്കുള്ളിലേക്ക്  തല  വലിച്ചു.    അപ്പൊ ഉറക്കെ ഒരു പാട്ട് " ജയ് ഹോ ".. മൊബൈല്‍ എടുത്തു നോക്കി. " ഐഡിയ കാളിംഗ് ". തേങ്ങേടെ മൂട്, ചുവന്ന ബട്ടന്‍ ഒറ്റ ഞെക്ക് ഞെക്കി. ഏയ്‌ ഇല്ല്യ, ഈ റിംഗ് ടോണ്‍ ശര്യാവില്ല്യ. അപ്പൊ മാറ്റി .ഇപ്പൊ പുദ്യ റിംഗ് ടോണ്‍ ആണ് " സ്വാമി ശരണം,  ശരണം പൊന്നയ്യപ്പ". ഭാര്യേടെ കണ്ണുരുട്ടീള്ള  ചോദ്യത്തിന്റെ ആരംഭത്തിന് മുമ്പ് തന്നെ തിരിഞ്ഞു കിടന്നു.

Monday, November 22, 2010

ഹാമ്സ്പാന്‍

വളരെ പ്രിയപ്പെട്ട ഓര്‍മകളുടെ കൂമ്പാരം ചികഞ്ഞു നോക്കുമ്പോള്‍ ഈ സംഭവം നല്ല തിളക്കത്തോടെ മുന്നില്‍ വരുന്ന ഒന്നാണ്.  1988 ലെ  തണുത്ത  നവംബര്‍  ദിനങ്ങള്‍  ആയിരുന്നു.  എഞ്ചിനീയറിംഗ്  കഴിഞ്ഞ് ഉപരിപഠനത്തിനു മുമ്പുള്ള 6 മാസം  നാട്ടില്‍  ചിലവഴിക്കുന്ന  കാലം.  ഒരുപാട്  ഒരുപാട്  കൂട്ടുകാര്‍.  മോഡേണ്‍ ലൈബ്രറി എന്ന നാട്ടിലെ സര്‍ക്കാര്‍ ഗ്രാന്റ് ഉള്ള അംഗീകൃത വായനശാലയില്‍ ചെസ്സും, കാരംസും റമ്മിയും ഒക്കെ ആയി നിന്നു തിരിയാന്‍ സമയം ഇല്ലാതെ വളരെ ഏറെ ബിസി ആയിരിക്കുന്ന സമയം .
 
 
അപ്പോഴാണ്‌ എലാവരും കൂടെ വേറെ ഒരു പ്രോഗ്രാം ഇട്ടത്. ഒരു ഗാനമേള ട്രൂപ് തൊടങ്ങണം. അമ്മയെ തല്ല്യാലും രണ്ടുണ്ട് പക്ഷം എന്ന ചൊല്ലിനെ ശരി വക്കും വിധം ഉടന്‍ ഉണ്ടായി വേണംന്നും വേണ്ടാന്നും അഭിപ്രായം ഉള്ളവര്‍. എല്ലാവരും ഓരോ പക്ഷത്തു ചേര്‍ന്നു. വേണംന്നു ഉള്ള അഭിപ്രായം ഉള്ളവര്‍ സിമ്പിളായി ജയിച്ചു എന്നത് പ്രത്യേകം പറയേണ്ടല്ലോ. ഷൈന്‍ ചെയ്യാന്‍ കിട്ടണ ചാന്‍സ് കളയാന പ്രശ്നം ഇല്ല്യ ..  പാട്ട് പാടിയാല്‍ ജനം ഓടാത്ത പാട്ടുകാര്‍ വളരെ കുറവ് - ഗോപു, ഗോപുന്റെ അനിയന്‍ വിജയന്‍, ഡല്‍ഹി ദിവാകരന്‍, അവന്റെ അനിയന്‍ - ഇത്രേം പേരേ മൈക്കിനു അര്‍ഹരായി ഉള്ളൂ.. പിന്നെ ഉള്ളത് വാദ്യങ്ങള്‍ ഉപയോഗിക്കുന്നവര്‍ . അതില്‍ മൃദംഗം വായിക്കാന്‍ അറിയണ ജ്യോതി മാഷ്‌ മാത്രം നമ്മുടെ ടീമിലെ ഒറ്റ വിദ്വാന്‍. ആള് പോരല്ലോ, പിന്നെ  പ്രമുഖരോക്കെ  എന്ത്  ചെയ്യും. തല  പുകഞ്ഞാലോചിച്ചു ...  പലരും  ആഞ്ഞു  പുകച്ചാലോചിച്ചു.     ഒരു  നാലഞ്ചാള്‍ക്കാര്‍  സ്റ്റേജ്  നിറക്കാന്‍  രണ്ടാം  വരിയിലും  മൂന്നാം  വരിയിലും  ഒക്കെ  കുഞ്ജാന്ജിയും   പിന്നെ   നിറയെ  മുത്തോക്കെ  ഉള്ള  ഒരു  സാധനോം  ഒക്കെയായി  സ്ഥലം  പിടിച്ചു .  ഇതൊന്നും   ഇല്ലാതെ  വെറും  കയ്യ്  കൊണ്ടു  താളം  ഇട്ടു  തല  ആട്ടി  ഫുള്‍  ഫോര്‍മില്‍  സ്റെജിനു  പകിട്ടേകാന്‍   ഒരേഴെട്ട്  പേര്‍.  മ്യൂസിക്‌  കമ്പോസര്‍  ആയി  മ്യൂസിക്കുമായി   ബന്ധം  ഒന്നും  ഇല്ലാത്ത  ഈ  ഞാന്‍.  അപ്പോഴാണ്‌ ത്യാഗു എന്ന വിദ്വാന് സ്റെജില്‍ കയറാന്‍ കിട്ടണ ചാന്‍സ് മുതലാക്കണം എന്ന ബോധം ഉദിച്ചത്. ഉപകരണം ഒന്നും ഇല്ല്യാത്ത കാരണം കക്ഷിക്ക് അനുകൂലമായി വോട്ട് കുറവ്.
 
വൈന്നേരം പ്രാക് ടീസിനു കക്ഷി എത്തി. കയ്യില്‍ സ്വയം ഉണ്ടാക്കിയ ഒരു ഉപകരണം. തുണ്യൊക്കെ  പൊതിഞ്ഞ  രണ്ടു  സാധനങ്ങള്‍.. ആര്‍ക്കും  ഇതെന്താന്നു  യാതൊരു  പിടീം  കിട്ടീല്യ.   " ഇതെന്താണ്ടാ  തുണീല്‍  പൊതിഞ്ഞ  ഒരു  പുദ്യെ  സാധനം ?"  " ഹാമ്സ്പാന്‍ ". മറുപടി  റെഡി.  പ്രാക് ടീസ്  വേളയില്‍  ഈ  രണ്ടു  സാധനങ്ങളും  തമ്മില്‍  മുട്ടിച്ചു  കക്ഷി  തെറ്റില്ലാത്ത  ശബ്ദം  ഒക്കെ  ഉണ്ടാക്കി  സ്വന്തം സീറ്റ്‌  ഉറപ്പാക്കി.   മെല്ലെ  പുള്ളിയോട്  സീക്രെട്ട്  അന്വേഷിച്ചത്  അടുത്ത  സുഹൃത്തായ  രാധ  എന്ന  പേരില്‍  വിളിക്കപ്പെടുന്ന  രാധാകൃഷ്ണന്‍ .  ഉത്തരം  കേട്ട്  " അയ്യേന്ന്  പറഞ്ഞു  രാധ  മുഖം  ചുളിച്ചു.  "എന്ത്  പറ്റീട  രാധേ "  എന്നുള്ള  ചോദ്യത്തിന്  " ഛീ,  ഇത്  ജനം  കണ്ടാ  അടി  ഒറപ്പാ "  എന്നാണു  രാധ  പ്രതികരിച്ചത്.  ബലമായി  ത്യാഗുവിന്റെ  കയ്യിലെ  പുദ്യ  ഉപകരണത്തിന്റെ  വസ്ത്രം  ഞങ്ങള്‍   മാറ്റി.  ഒരു  ചമ്മിയ  ചിരിയും  ആയി  ത്യാഗു  നിന്നു.  ഒരു  തുണി   കൊണ്ടു  ഒരു  ചുറ്റികയും  ( ഹാമ്മര്‍ )  മറ്റേ  തുണി  കൊണ്ടൊരു  സ്പാന്നെറും  ആണ്  മൂടി  വച്ചിരുന്നത്. എന്റമ്മേ..ഇത് ഭയങ്കര പാരയാവുമോ ?  ഹാമ്മെറിന്റെ " ഹാമും "  സ്പാന്നെറിന്റെ  "സ്പാനും "  കൂടിയപ്പോള്‍  ത്യാഗുവിന്റെ  പുദ്യ  ഉപകരണം   " ഹാമ്സ്പാന്‍ "  ജനിച്ചു.   എന്തായാലും  ആര്‍ക്കും  തോന്നാത്ത  ആശയം  ആയ  കാരണവും  പുതിയ  നൂതനമായ  ഏതൊരു  ചിന്തയെയും   ഞങ്ങള്‍    പ്രോത്സാഹിപ്പിക്കുന്ന‍   കാരണോം    ആ   ഐഡിയ   അംഗീകരിക്കപ്പെട്ടു. (ഇന്നും  അല്പം  വിശാലമായി  ചിന്തിക്കണ  കാരണം  പല  പുതിയ  അയിടിയകളും  പ്രോത്സാഹിപ്പിക്കാറുണ്ട്)     
 
ട്രൂപ്പായാല്‍ ഒരു പെരു വേണ്ടേ..ഇത്രേം പെരുള്ളപ്പോ പേരിനോ പഞ്ഞം. മിനിട്ടുകള്‍ക്കുള്ളില്‍ പേരായി "ശ്രുതിലയ". ബാനെര്‍ ഇല്ലാതെന്തു ട്രൂപ് ? അങ്ങനെ എല്ലാവരും ഉത്സാഹിച്ചു ബാനെറും ഉണ്ടാക്കി.  ആദ്യത്തെ ഗാനമേള അടുത്തുള്ള ദേവി ക്ഷേത്രത്തില്‍ വച്ചിട്ടായിരുന്നു. ഫ്രീ ആയിട്ടായിരുന്നു ആദ്യത്തെ പ്രോഗ്രാം. മണ്ഡല കാലം ആയതിനാല്‍ വെറും  ഭക്തി ഗാനങ്ങള്‍ മാത്രം . സര്‍വ ടീമും വെളുത്ത മുണ്ടും ഒക്കെ ആയി ആവും വിധം ഷൈന്‍ ചെയ്തുട്ടോ. രാത്രി ഏഴു മണിക്കായിരുന്നു പരിപാടി. ഒരു ജീപ്പില്‍ കൊള്ളുന്ന ജനം (ഒരു പതിന്നാലു പേര്‍ )  അങ്ങിനെയും  അല്ലാത്തവര്‍  നടന്നും രണ്ടു കിലോമീറ്റര്‍  ദൂരത്തെ അമ്പലത്തില്‍ ആറു മണിക്ക് തന്നെ എത്തി. ആദ്യത്തെ പരിപാടി വളരെ ഉത്സാഹത്തോടെ ബാനെര്‍ വലിച്ചു കേട്ടി. ജീപ്പ് നല്ല സ്റ്റൈലില്‍ പാര്‍ക്ക്‌ ചെയ്യിച്ചു. നേരത്തെ തന്നെ അമ്പലം ഭാരവാഹികള്‍ ഇഡ്ഡലി കണ്‍ഫേം ചെയ്ത കാരണം ഫുള്‍ ടീമും പിന്നെ ഒരന്ജെട്ടു എക്സ്ട്ര  മെംബെഴ്സും വളരെ കൃത്യ സമയത്ത് തന്നെ ഹാജര്‍.  സ്റെജില്‍ വെറുതെ ഓരോ കാര്യങ്ങള്‍ ചെയ്യിക്കണ മാതിരി പലരും ചുറ്റിത്തിരിഞ്ഞു കൊണ്ടിരുന്നു -ശരിക്കും പ്രത്യേകിച്ചൊരു പണീം ഉണ്ടായിരുന്നില്യട്ടോ.   ഒരു മണിക്കൂര്‍ നീണ്ടു പ്രോഗ്രാം വച്ചു കാച്ചി .  ഒരു പത്തിരുന്നൂറു പേര്‍ ശരിക്കും പരിപാടി ആസ്വദിച്ചു.  ഗാനമേള വല്ല്യ തെറ്റില്ലായിരുന്നു  എന്ന്  പല  ലലനാമണികളും ( അവരല്ലാണ്ടാരാ ജഡ്ജ് ചെയ്യണേ ... നല്ല കാര്യായി)  പേര്‍സണല്‍ ആയി പലരോടും പറഞ്ഞത് കേട്ട്  പാട്ടുകാരുടെ നടത്തം അല്പം കൂടി നെഞ്ച് വിരിച്ചിട്ടായി. മ്യൂസിക്‌ കംപോസര്‍ക്ക് ഒരു ഇളയരാജയുടെ ഗമയൊക്കെ വന്നുട്ടോ . ട്രൂപ്പില്‍ പലരും യേശുദാസിന്റെ സ്ഥാനം കിട്ടിയ പോലെ നടന്നു. ട്രൂപ്പില്‍ ഇല്ല്യാതവര്‍ക്ക് ചാന്‍സ് കളഞ്ഞത് അബദ്ധായിന്ന്  തോന്നിയതില്‍ ഒരു തെറ്റൂല്യ. ഒരു വല്യ ട്രൂപ്പില്‍ ഉണ്ടാവുന്ന  സകല അഹങ്ഗാരവും ഞങ്ങളുടെ ട്രൂപ്പിനും ഉണ്ടായി. കാരണം ആ നാട്ടില്‍ വേറെ ട്രൂപ് ഒറ്റ ഒന്ന് പോലും ഇല്ല. അപ്പോഴാണ്‌ ചില കാപിറ്റലിസ്റ്റ് ചിന്ത കള്‍ കടന്നു വന്നത് " ഭക്ഷണം മാത്രം പോര, ഒരു ചെറിയ ഫീസ്‌ ഒക്കെ വാങ്ങണം" . അടുത്ത പരിപാടിക്കാവട്ടെ .. അങ്ങിനെ അടുത്ത പ്രോഗ്രാം കാത്തു ശ്രുതിലയ വെയിറ്റ് ചെയ്തു. (ട്രൂപിന്റെ കഥകള്‍ തുടരും )
 
അടിക്കുറിപ്പ് : ത്യാഗു, ഗോപു എന്നിവര്‍ ചെന്നൈ നഗരത്തില്‍ ജോലി ചെയ്യുന്നു. രാധയും വിജയനും ദിവാകരനും നാട്ടില്‍ തന്നെ സേവനം.  ജ്യോതി മാഷ് പഴയ പോലെ സ്കൂളില്‍ മാഷായി ജോലി ചെയ്യുന്നു. ഇപ്പൊ ഗാനമേള ട്രൂപ് ഒന്നും ഇല്ല്യ..വെറും ഓര്‍മ്മകള്‍ മാത്രം... ( ആരെയെങ്കിലും ഞാന്‍ മറന്ന് പോയെങ്കില്‍ ക്ഷമിക്കെടാ.. പഴയ ഓര്‍മ്മകള്‍ അല്ലെ..മനപ്പൂര്‍വല്ലാട്ടോ ) 

Saturday, November 20, 2010

ഉച്ചക്കൊരു ഫോണ്‍

ഓഫീസില്‍ ഉച്ചക്ക് ലഞ്ച് സമയത്ത്  ഊണ്  കഴിഞ്ഞിട്ട് ഇരിക്കുമ്പോള്‍ ‍ എന്റെ മൊബൈലില്‍ ഒരു കാള്‍ -
" ഹലോ , ആം ഐ സ്പീകിംഗ്‌ ടു......." അങ്ങേത്തലക്കല്‍  നിന്നും ഒരു കിളിനാദം. 
" യസ്........ "
സംഭവം ഒരു ബാങ്കില്‍ നിന്നും ആയിരുന്നു കാള്‍. കഴിഞ്ഞ രണ്ടു ആഴ്ചക്ക് ഉള്ളില്‍ ഇതിവരുടെ എട്ടാമത്തെ കാള്‍ ആണ്. ലോണ്‍ വേണ്ടാ വേണ്ടാന്നു പറഞ്ഞാലും പിന്നേം ...ഇവരെന്താ ഒരു മാതിരി .."കൊടാത നായരോട് വിടാതെ എര" എന്നത്  ഇവരുടെ പോളിസി  ആണോ  ഭഗവാനേ...
    അവരുടെ സ്പെഷ്യല്‍ ഓഫര്‍ പ്രകാരം അമ്പതു ലക്ഷം രൂപ വായ്പക്ക് ഞാന്‍ തിരഞ്ഞെടുക്കപെട്ടുവത്രെ ....(ഓഹോ.അത്രക്കായോ ..മേനോനോടാ കളി.)..മൊത്തം പ്ലാനും വളരെ വിസ്തരിച്ചു കേട്ടു..ഒരു ഇരയെ കിട്ടിയ സന്തോഷം അവരുടെ ശബ്ദത്തില്‍ കേട്ടു . പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ എനിക്ക് ബോറടിച്ചു. പരിപാടിക്ക് കലാശക്കൊട്ടിനുള്ള നേരായി...
ഒരു ചെറിയ സംശയം ചോദിച്ചു " ഈ തിരിച്ചടയ്ക്കെണ്ടാത്ത ലോണ്‍ നിങ്ങള്‍ കാഷ് ആയിട്ടോ അതോ ഡ്രാഫ്റ്റ്‌ ആയിട്ടോ  തരുന്നേ ?"... ഡിം...ഒന്നും പറയാതെ പെട്ടന്നു അങ്ങേ തലക്കല്‍ ഫോണ്‍ കട്ട് ചെയ്തു. ആവൂ..ആശ്വാസായീ ...
ഇനി ഈ  ബാങ്കീന്ന് ഫോണ്‍ വിളി ഉണ്ടാവില്യല്ലോ ..

Monday, November 15, 2010

ഒരു ആഗ്ര യാത്ര

"ആഗ്രെടെ ഇത്ര അടുത്ത് ഇരുന്നിട്ട് ഞാന്‍ ഇത് വരെ താജ്മഹല്‍ കണ്ടില്യല്ലോ അച്ഛാ"  എന്ന  മോന്റെ  കമന്റിനെ  തീര്‍ത്തും  അവഗണിക്കാന്‍ പറ്റീല്യ.    താജ് മഹല്‍ എന്ന സുന്ദരമായ സൃഷ്ടി കാണണം എന്ന് അവനു തോന്നാന്‍ ഒരു കാരണം ഈ സ്ഥലത്തേക്ക്  ഞങ്ങള്‍ ഇപ്പൊ താമസിക്കുന്ന ഇടത്തുനിന്നും വെറും രണ്ടര മണിക്കൂര്‍ കൊണ്ടെത്താം എന്നത് കൊണ്ടാവാം. ഒരു പതിന്നാലു വര്‍ഷം മുമ്പ് ഞാനും വാമഭാഗവും ഈ ഉദാത്ത സൃഷ്ടി കണ്ടിട്ടുണ്ടെങ്കിലും സത്യം പറഞ്ഞാല്‍ മോനേക്കാള്‍ ഞങ്ങള്‍ക്കാണ് കൂടുതല്‍ ഉത്സാഹം ആയിരുന്നത്.  അങ്ങനെ താജ് മഹലും ആഗ്ര കോട്ടയും ഒക്കെ കാണാന്‍ പരിപാടി തയാര്‍ ആയി. കഴിഞ്ഞ ആഴ്ച മോന്റെ നിര്‍ബന്ധത്തിനു കീഴടങ്ങി ആഗ്ര വരെ പോയി.

താജ് എക്സ്പ്രസ്സ്‌ എന്ന തീവണ്ടിയില്‍ ആണ് ഞങ്ങളുടെ യാത്ര പ്ലാന്‍ ചെയ്തിരുന്നത് . ഒരാഴ്ച മുമ്പേ ടിക്കറ്റ് എല്ലാം ബുക്ക്‌ ചെയ്ത കാരണം പോകാന്‍ ഉള്ള  റിസര്‍വേഷന്‍ ഉണ്ടായിരുന്നു. തിര്ച്ചുള്ള ടിക്കറ്റ്‌ വെയിറ്റ്ലിസ്റ്റ് ആയിരുന്നു -ന്നാലും അതൊക്കെ കണ്‍ഫേം ആകും എന്ന ധൈര്യം ഉണ്ടായിരുന്നു.  രാവിലെ എഴരക്കുള്ള ട്രെയിന്‍ വെറും 15 മിനിറ്റ്  മാത്രം ലേറ്റ് ആയിരുന്നൂ. റെയില്‍വേ ഓവര്‍ബ്രിഡ്ജിനു മുകളില്‍ നിന്നും ട്രെയിന്‍ കയറാന്‍  തിരക്ക്  പിടിച്ചു  പോകുന്ന  യാത്രക്കാരെ  നിരീക്ഷിക്കുമ്പോ ഒരു കാര്യം വ്യക്തായി - ബഹുജനം പലവിധം. ചിലര്‍ വളരെ കൂള്‍ ആയി പോകുമ്പോ മറ്റു ചിലര്‍ ഭയങ്കര ടെന്‍ഷനില്‍ ആയിരുന്നൂ. കുട്ടിയും കുടുംബോം ഒക്കെ ആയി ചിലരാകട്ടെ വളരെ ഉച്ചത്തില്‍ സംസാരിച്ചു കൊണ്ടും മുന്നേറി. റെയില്‍വേ അനൌണ്‍സ്മെന്റ് കേള്‍ക്കുബോള്‍ എല്ലാം ഒരു ചിന്ത എന്നെ വേട്ടയാടി " റെയില്‍വേയിലെ  ഉത്തരവാദപ്പെട്ട ആരും റെയില്‍വേ അനൌണ്‍സ്മെന്റ് കേള്‍ക്കാറില്ലെന്നു  തോന്നുന്നു ". ഒറ്റ പ്രാവശ്യം പോലും പ്ലാട്ഫോം  നമ്പര്‍ അവര്‍ ശരിക്കും ഉച്ചരിച്ചില്ല .. കഷ്ടം ..അക്ഷരസ്ഫുടത ഉള്ള എത്രയോ അഭ്യസ്തവിദ്യര്‍ ജോലി ഇല്ലാതെ വിഷമിച്ച് ഇരിക്കുന്നൂ... 

ട്രെയിന്‍ വെറും രണ്ടു മിനിട്ടേ നിറുത്തൂ എന്ന് അറിയണോണ്ട്  വളരെ കറക്റ്റ് ആയി നമ്മുടെ കമ്പാര്‍ട്ട്മെന്റ് നില്‍ക്കുന്ന സ്ഥലത്ത് തന്നെ നില്‍ക്കാന്‍ ശ്രദ്ധിച്ചു. മൂ ന്നു  പേര്‍ക്കായി   മൂന്നു  സീറ്റ്‌  ആണ്  റിസെര്‍വ്   ചെയ്തിരുന്നത്.   സീറ്റിന്റെ  അടുത്ത്  എത്യപ്പോള്‍  രണ്ടു   സീറ്റിനു  കുഴപ്പോന്നൂല്യ. .പക്ഷെ  മൂന്നാമത്തെ  സീറ്റിനു  മറ്റൊരു  അവകാശി  കൂടെ.  എന്റെ  ടിക്കറ്റ്  ഞാന്‍  അങ്ങോട്ട്‌  കാണിച്ചു  ഗമയില്‍  നിന്നപ്പോള്‍  ആ  ചങ്ങാതീം  അതന്നെ  ചെയ്തു.  അങ്ങടും ഇങ്ങടും ടിക്കറ്റ് കൈമാറി മറ്റേ ടിക്കറ്റില്‍ എന്തെങ്കിലും തെറ്റ് കണ്ടു പിടിക്കാന്‍ ഉള്ള രണ്ടു പെരുടേം വിദഗ്ധശ്രമം റെയില്‍വേ നിഷ്ഫലമാക്കി-ഒരേ സീറ്റിനു രണ്ടു പേര്‍ക്ക് കണ്‍ഫേം ടിക്കറ്റ് പുല്ലു പോലെ തന്നിരിക്കുനൂ -ടി ടി വരുമ്പോ  ഒരു  പരിഹാരത്തിന്  ശ്രമിക്കാം എന്ന വിചാരത്തോടെ രണ്ടു സീറ്റില്‍ ഞങ്ങള്‍ മൂന്നു പേര്‍ ഞെരുങ്ങി ഇരുന്നു. റെയില്‍വേ  ഇതെത്ര കണ്ടിരിക്കുനൂ - ടി ടി പോയിട്ടൊരു പട്ടി പോലും ആ യാത്രയില്‍  ആഗ്ര  വരെ  അങ്ങോട്ട്‌  വന്നതേ  ഇല്ല.  ഒരു  വഴക്കിനുള്ള  വകുപ്പ്  നഷ്ടപ്പെട്ടതിന്റെ  ദുഃഖം എന്റെ മുഖത്ത് കണ്ടിട്ടാവാം ശ്രീമതി എന്നെ കളിയാക്കി ചോദിച്ചു " ടി ടി വരാണ്ട് വല്യ വിഷമായി അല്ലെ ?".ഒരു ചമ്മിയ  ചിരി  പാസ്സാക്കി  ഞാന്‍  ആ  കമന്റ്   അവഗണിച്ചു.  (ഞാനെന്താ  ഭയങ്കര വഴക്കാളി ആണോ - ശരിയല്ലാത്തത് കണ്ടാല്‍ ഉടനെ തന്നെ പ്രതികരിക്കുന്നത് കൊണ്ടാവാം ഇങ്ങിനെ ഒരു കമന്റ് അവള്‍ പറഞ്ഞത്... എന്താപ്പോ ചെയ്യ്വ.. നമ്മുടെ ഒരു ഇമെയിജേ... )

പത്തര ആയപ്പോള്‍ ആഗ്രയില്‍ എത്താന്‍ പറ്റി.  സ്റ്റേഷനില്‍   നിന്നും  8 മണിക്കൂര്‍  നേരത്തേക്ക്  ഒരു  വാഹനം  കരാര്‍  ആക്കി.   എന്റെ  കൂടെ  ജോലി  ചെയ്യുന്ന  ചിലര്‍  പറഞ്ഞിരുന്നൂ  " ഉറപ്പായും   ദയാല്‍  ബാഘ്  കാണണംട്ടോ".  അപ്പൊ  ആദ്യം  അങ്ങട്  തന്നെ  പോട്ടെ  വണ്ടി  എന്ന്  തീരുമാനിച്ചു.  പതിനഞ്ചു  മിനിറ്റൊണ്ട്  സ്ഥലത്തെത്തി.  "രാധേസ്വമി മന്ദിര്‍".... ഇത്  കൃഷ്ണന്റെ  അമ്പലാട്ടോ എന്നുള്ള അവളുടെ വിലയിരുത്തലിനെ ഞാന്‍ തല കുലുക്കി ശരി വച്ചു. ഗയിറ്റില്‍ എത്തിയ ഞാന്‍ ശരിക്കും ഞെട്ടി. ഒരു വല്യ ബോര്‍ഡ്‌ എന്നെ സ്വാഗതം ചെയ്തു - " ഭണ്ടാര (ഒരു തരം കഞ്ഞിവീഴ്ത്ത് ) കാരണം  ഇന്ന്  സന്ദര്‍ശകര്‍ക്ക്  പ്രവേശനം  ഇല്ല."  ഭണ്ടാര ഒരു വല്യ പാര ആയത് ഞാന്‍ ഒരു ഞെട്ടലോടെ തിരച്ചറിഞ്ഞു.         

പറ്റീത് പറ്റി, എന്തായാലും വണ്ടി ടാജിലേക്ക് പോട്ടെന്നു തീരുമാനായി. ഡ്രൈവര്‍ ചന്ദു ഒരു മിടുമിടുക്കന്‍ ആയിരുന്നൂ. താജിന്റെ തെക്കേ  ഗയിറ്റിലെ തിരക്ക് കണ്ട അവന്‍ ഉടന്‍ വണ്ടി കിഴക്കേ ഗയിറ്റിലെക്ക് എടുത്തു. അവ്ടെ പിന്നേം തിരക്ക് കുറവായിരുന്നൂ. പിന്നെ ശനിയാഴ്ച ആയ കാരണം ഒരു 300 പേര്‍ മുന്നില്‍ ഉള്ളത് തിരക്കേ അല്ലെന്നു അവന്‍ വിദഗ്ധ വിലയിരുത്തല്‍ നടത്തി. ക്യുവിന്റെ നീളം കൂട്ടാന്‍ ഞങ്ങളും സഹകരിച്ചു.  അര  മണിക്കൂര്‍ കൊണ്ടു ഞങ്ങള്‍ പ്രവേശന ദ്വാരത്തില്‍ എത്തി. അവിടുത്തെ സ്കാന്നിംഗ് ഒക്കെ കണ്ടപ്പോള്‍ ചുറ്റും വല്ല ഭീകരരും ഉണ്ടോ എന്ന് ഓടിച്ചു നോക്കി (- പിന്നേ... ഭീകരര്‍ നെറ്റിയില്‍ എഴുതി ഒട്ടിച്ചിട്ടല്ലെ നടക്കണേ .. വെറുതെ ). എന്തായാലും കയ്യില്‍ ഉണ്ടായിരുന്ന മിക്സ്ച്ചറും കടലേം ഒക്കെ ആ കാവല്‍ ഭടന്മാര്‍ ജപ്തി ചെയ്തു.. അവിടെ കുന്നു കൂട്ടി ഇട്ടേണ പാക്കറ്റുകള്‍ കണ്ടപ്പോ  ഇത്രയൊക്കെ ഇവന്മാര്‍ എങ്ങിനെ തിന്നു തീര്‍ക്കും ഭഗവാനേ എന്ന് ചിന്തിച്ചു പോയി. പിന്നേം ഒരു ഒന്നര മണിക്കൂര്‍ ക്യുവില്‍ അരിച്ചരിച്ചതിനു ശേഷമാണ് ഞങ്ങള്‍ താജിന്റെ അകത്തു കടന്നത്‌. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ക്യുവില്‍ നില്‍പ്പ് ആയിരുന്നൂ ആ ഒന്നര മണിക്കൂര്‍, കാരണം മാര്‍ബിളില്‍ തീര്‍ത്ത ഏറ്റവും സുന്ദരമായ സൃഷ്ടി യാതൊരു തിരക്കും കൂടാതെ ആസ്വദിക്കാന്‍ പറ്റി എന്നത് തന്നെ.

എത്രയേറെ പേര്‍ ഒട്ടനേകം വര്‍ഷങ്ങള്‍ കഠിന പ്രയത്നം ചെയ്തേന്റെ ഫലം എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം പോലും  എത്ര പേരാണ് ആസ്വദിക്കുന്നത് . വളരെ ഉയരം കൂടിയ ഒരു കൂറ്റന്‍ സ്മാരകം ആണ് താജ്. സിമന്റും ക്രയിനും ഒന്നും ഇല്ല്യാണ്ടിരുന്ന കാലത്ത് ഇത്രേം വല്യ അത്ബുധം എങ്ങിനെ ഉണ്ടാക്കി എന്നാലോചിച്ചപ്പോള്‍ അന്നത്തെ  എഞ്ചിനീയര്‍മാരെ പറ്റി വളരെ മതിപ്പ് തോന്നി. നമ്മുടെ ഗവേര്‍മെണ്ടില്‍ ഇപ്പൊ ഇതിന്റെ പകുതി ഇല്ലെങ്കിലും ഒരു 2 ശതമാനം എങ്കിലും കഴിവുള്ള ആള്‍ക്കാര്‍ ആയിരുന്നേല്‍ നമ്മുടെ റോഡുകള്‍ ഒരു മഴക്കാലം കൊണ്ടു തന്നെ ഗട്ടറുകള്‍ ആവുമായിരുന്നോ എന്ന് ചിന്തിച്ചു പോയി. പക്ഷെ  അതെ  സമയം  തന്നെ  കൊങ്കണ്‍  റെയില്‍വേയും  ഡല്‍ഹി  മെട്രോയും  ഒക്കെ   യാഥാര്‍ത്ഥ്യം  ആക്കിയ  ശ്രീ .  ഇ. ശ്രീധരനും  ഇന്ത്യക്ക്  മറ്റു  വികസിത  രാജ്യങ്ങളെക്കാള്‍  ഒരു  പടി  മുന്നില്‍   നില്‍ക്കാന്‍  കെല്പു  ഉണ്ടാക്കി  തന്ന  ന്യുക്ലിയര്‍  ശാസ്ത്രജ്ഞനായ  മുന്‍  പ്രസിഡന്റ്‌   Dr.  എ പി ജെ അബ്ദുല്‍  കലാമും  ഒക്കെ  മനസ്സിലേക്ക്  കടന്നു  വന്നപ്പോള്‍  ചെറിയ  ആശ്വാസവും  തോന്നീ .  നമ്മുടെ  ഇടയിലും  പ്രഗല്‍ഭര്‍  ഉണ്ട്ട്ടോ...

യമുനയുടെ  തീരത്ത്  പ്രൌഡിയോടെ  തല  ഉയര്‍ത്തി  താജ്  നിന്നു.  യമുനയിലെ   കറുത്ത   വെള്ളം  കണ്ടപ്പോള്‍  യാതൊരു  തത്വദീക്ഷയും   ഇല്ലാതുള്ള യന്ത്രവല്‍ക്കരണത്തെ  ഓര്‍ത്തു  ലജ്ജ  തോന്നി.     ഒരു  മണിക്കൂറില്‍  ഏറെ  സമയം  കൊണ്ടാണ്   ഞങ്ങള്‍  ആ  വെണ്ണക്കല്‍   വിസ്മയം  കണ്ടു  തീര്‍ത്തത്.  മനസ്സുണ്ടായിട്ടൊന്നും അല്ല  അവ്ടുന്നു തിരിച്ചത്. പ്രിയതമയുടെ ഓര്‍മയ്ക്ക് വേണ്ടി പണ്ട് ഒരു ചക്രവര്‍ത്തി ഇത്രേം ചെയ്തത് ഇന്നത്തെ പരിഷ്കൃത സമൂഹത്തിലെ മാന്യന്മാരും മഹതികളും ചെയ്യുന്ന ചെയ്ത്ത് ആലോചിക്കുമ്പോ എത്ര പഴഞ്ചന്‍ ആണല്ലേ...ഇപ്പോള്‍ ഒക്കെ   ഡിവോര്‍സും  , അതില്യാണ്ടാന്നെ രണ്ടാം കല്യാണോം , പിന്നെ കല്യാണം കഴിക്കാണ്ടന്നെ കൂടെ കഴിയണ ലിവ് -ഇന്നും  ഒക്കെ ഫാഷന്‍  ആണെന്ന സത്യം എന്ത് കൊണ്ടോ മനസ്സില്‍ ഒരു അസ്വസ്ഥഥ ഉണ്ടാക്കി.

അടുത്ത ലക്‌ഷ്യം ആഗ്ര കോട്ട ആയിരുന്നൂ. പക്ഷെ അതിനു മുമ്പ് വിശപ്പിന്റെ വിളിക്ക് ചെവി കൊടുക്കാന്‍ തീരുമാനിച്ചു. ശുദ്ധ വെജിറ്റെരിയന്‍  ഹോട്ടല്‍ ആയ ദാസപ്രകാശ് എന്ന വൃത്തിയുള്ള സ്ഥലത്തേക്ക് തന്നെ ചന്ദു ഞങ്ങളെ കൊണ്ടു പോയി. സൌത്ത് ഇന്ത്യന്‍ ഊണ് തന്നെ ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം വളരെ രുചിയുള്ളത് ആയിരുന്നു എന്ന്  മാത്രം അല്ല ആകപ്പാടെ ഉള്ള ചുറ്റു പാടും പരിചാരകരും ഒക്കെ തന്നെ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തി എന്നത് ആഗ്രയിലെ ആ ഹോട്ടലിനെ പറ്റി ഏറെ മതിപ്പ് ഉളവാക്കി .  വൃത്തി അല്പം കൂടുതല്‍ ആയുള്ള മോന്‍ ആ ഹോട്ടലിന്റെ വൃത്തിയെ പ്പറ്റി രണ്ടു നല്ല വാക്ക്  പറഞ്ഞതില്‍ നിന്നും തന്നെ ആ സ്ഥലം വൃത്തി ഉള്ളതായിരുന്നെന്നുള്ളതിനുള്ള കാര്യം ഉറപ്പായില്ലേ...




ഒരുവിധം തെറ്റില്ലാതെ ഊണ് കഴിച്ചതിന്റെ ഒരു ചെറ്യ വിഷമം ആഗ്ര കോട്ടയുടെ കുത്തനെയുള്ള പ്രവേശന കവാടത്തിലെ കയറ്റം  എനിക്ക് ഉണ്ടാക്കീട്ടോ.  എന്നാലും കുഴപ്പല്യ..ഊണ് അസ്സല്‍ ആയിരുന്നൂ. ടിക്കറ്റ് എടുത്തു ഞങ്ങള്‍ കോട്ടയില്‍ പ്രവേശിച്ചു. ചുവന്ന കല്ലില്‍ ആണ് ഒട്ടു മിക്ക കോട്ടയും ഉണ്ടാക്കിയിരിക്കുന്നത്.  നടന്നു കാണാന്‍ തൊടങ്ങിയപ്പോള്‍  ആണ് ഇത് വളരെ വിസ്തീര്‍ണം ഏറിയ   ഒരു  വന്‍ കെട്ടിട സമുച്ചയം ആണെന്ന് മനസ്സിലായത്‌. പതിനാറില്‍  ഏറെ  കൊട്ടാരങ്ങള്‍  അതിനുള്ളില്‍  ഉണ്ടെന്ന്  മെല്ലെ ആണ് പിടി കിട്ടിയത്.  ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മൊബൈല്‍ ബാത്ത്-ടബ്  എന്റെ മോന്‍ കൌതുകത്തോടെ ആണ് നോക്കിയത്.  ഒരു വലിയ തളത്തില്‍ നിന്നും മറ്റൊന്നിലേക്കു വഴി നീണ്ടു കൊണ്ടിരുന്നു.ഓരോ പുല്‍ത്തകിടിയും  ഏതാനും  ഏക്കര്‍  വിസ്ത്രുതിയുള്ളത് ആയിരുന്നു. കോട്ടയ്ക്കു ചുറ്റും ഉള്ള  കിടങ്ങും  ഏറെ വിസ്മയം  ഉണര്‍ത്തി.  അടുത്ത്  തന്നെ  എട്ടുപത്തു  വെള്ളക്കാര്‍  ഒരു  ചുള്ളന്‍  ഗൈഡിന്റെ   കൂടെ  നടന്നു  കോട്ട   കാണുന്നുണ്ടായിരുന്നു.  മിക്കവാറും 60 അല്ലെങ്കില്‍ 70 - ഓ അതിലേറെയോ പ്രായമുള്ളവര്‍. ഈ പ്രായത്തിലും ഇവര്‍ ഇത്ര ചുറുചുറുക്കോടെ  അന്യനാട്ടില്‍  കാഴ്ചകള്‍  കാണാന്‍  കാണിക്കുന്ന  ഉത്സാഹം  നമ്മുടെ  നാട്ടിലെ   55ല്‍  എത്തുമ്പോഴേക്കും  സ്വയം റിട്ടയര്‍ ആവുന്ന ജനത്തിന് ഒരു പാഠമാണ്. ഒരു വിദേശ  വനിത  ഗൈടിനോട്    ഷാജഹാന്റെ  മകളെ പറ്റി ചോദിക്കാന കേട്ടപ്പോള്‍ എന്റെ മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നു " ഓഹോ , ഷാജഹാന് അങ്ങിനെ ഒരു മോളും ഉണ്ടോ ?" . ഈ വെള്ളക്കാരെല്ലാം ഒരു സ്ഥലത്തേക്ക് പോണേനു മുമ്പേ അവിടത്തെ സകല ചരിത്രവും അരച്ച് കലക്കി കുടിച്ചു മിടുക്കരായി വരണ കാരണം എനിക്ക് അവരോടു ബഹുമാനം ആയിരുന്നു. ചരിത്രം പണ്ടേ നമ്മുടെ വീക്ക് ആയ വിഷയം ആണ്.

ആ കോട്ട താഴെയും പല നിലകളില്‍ ഉണ്ടെന്ന് അവിടത്തെ ചിയ ശിലാഫലകങ്ങളില്‍ രേഖപ്പെടുത്തിക്കണ്ടു.വഴി തെറ്റി കുഴങ്ങി ഉള്ളില്‍ നിന്നും വെളിയില്‍  വരാന്‍  കഴിയാതെ കോട്ടയ്ക്കകത്ത്  പെട്ട് പോകാന്‍  യാതൊരു  ബുദ്ധിമുട്ടും  ഇല്ല  എന്ന്  പറഞ്ഞാല്‍  ഒരിക്കലും  അതൊരു  അതിശയോക്തി  ആവില്ല.   കോട്ട വളരെ വേഗത്തില്‍ കണ്ടിട്ട് കൂടി ഞങ്ങള്‍ രണ്ടു മണിക്കൂറോളം എടുത്തു എന്ന് പറയുമ്പോള്‍ തന്നെ അതെത്ര വലിയ കോട്ടയാണ് എന്നൂഹിക്കാന്‍ കഴിയ്വല്ലോ.
കോട്ടയില്‍  നിന്നും ചന്ദു ഞങ്ങളെ പണ്ട് മുഗള്‍ ഗാര്‍ഡന്‍ എന്ന് വിളിച്ചിരുന്ന ഇപ്പോള്‍ മോട്ടിലാല്‍ ഗാര്‍ഡന്‍ എന്ന് പേര് മാറ്റപ്പെടുന്ന ഒരു പൂങ്കാവനത്തിലേക്കാണ് . ഇപ്പോള്‍ പുതുക്കി പണിയുന്ന കാരണം ആവാം ആ സ്ഥലം വിജനമായിരുന്നു. മോത്തിലാല്‍ നെഹ്രുവിന്റെ പ്രതിമക്കു ഞങ്ങള്‍ ഒരു പത്തു മിനിട്ട് കൂട്ടിരുന്നു. ഞങ്ങളുടെ അടുത്ത സ്റ്റോപ്പ്‌ യു.പി ഗവേന്മേന്റ്റ് അംഗീകൃത  വില്പനശാലയിലെക്കായിരുന്നു. അല്പം ചില സാധനങ്ങള്‍ വാങ്ങി ഞങ്ങള്‍ ആഗ്ര സ്റ്റേഷനില്‍ എത്തി. നിശ്ചയിച്ച യാത്രക്കൂലിക്ക്  പുറമേ ചന്ദുവിനൊരു ചെറിയ ടിപ്പും കൊടുത്തു ഞങ്ങള്‍  സ്റ്റേഷനില്‍ കടന്നു. നെറ്റിന്റെയും കണക്ടി വിറ്റിയുടെയും മറ്റൊരു മികച്ച ഉദാഹരണം ആയി അവിടെ ഒരു ടച് സ്ക്രീന്‍ എന്‍ക്വയറി ടെര്‍മിനല്‍ ഉണ്ടായിരുന്നു. എന്റെ വെയിറ്റ് ലിസ്റ്റ് ടിക്കറ്റിന്റെ പി എന്‍ ആര്‍ നമ്പര്‍ എന്റര്‍ ചെയ്തപ്പോള്‍ ഞങ്ങളുടെ ടിക്കറ്റ് കണ്‍ഫേം  ആയതും പിന്നെ സീറ്റ്‌ നമ്പരും ഒക്കെ ആ സ്ക്രീനില്‍ നിന്നും മനസ്സിലായി.
കൃത്യ സമയത്ത് തന്നെ ട്രെയിന്‍ വന്നത് കണ്ടാല്‍ അത് ജാന്‍സിയില്‍ നിന്നും വരവാണെന്ന് തോന്നുകെ ഇല്ല.രാത്രിയായ കാരണമാണോ അതോ ടാജ്മഹല്‍ കണ്ടതിന്റെ  ഉഷാറാണോ  എന്നറിയില്ല , ട്രെയിന്‍ വളരെ വേഗം പോയിക്കൊണ്ടിരുന്നു. വളരെ കൃത്യതയോടെ ഒമ്പതരക്ക് തന്നെ ഞങ്ങളെ ഫരിദബാദ്  സ്റ്റേഷനില്‍ എത്തിച്ചിട്ട് താജ് എക്സ്പ്രസ്സ്‌ ഡല്‍ഹിയിലേക്കുള്ള പ്രയാണം തുടര്‍ന്നു.  വീട്ടില്‍ എത്തിയിട്ട് എന്റെ വാടിയ മുഖത്തേക്ക് നോക്കി അവള്‍ ചോദിച്ചു " എന്തേ , ഇപ്പോളും രാവിലത്തെ വിഷമം മാറീല്യേ  ?". ഞാന്‍ പറഞ്ഞു " ശ്ശെ .. അതല്ല. അടുത്ത പ്രാവശ്യം ദയാല്‍ ബാഘ് കാണണം". അവള്‍ തല കുലുക്കി സമ്മതം പ്രകടിപ്പിച്ചപ്പോള്‍ ഞാന്‍ ഇനി അടുത്ത ട്രിപ്പ്‌ എപ്പോള്‍ പറ്റും എന്ന് ആലോചിക്കാന്‍ തുടങ്ങി.
  

Monday, November 8, 2010

ഇനീള്ള പഠിത്തം തിരുവനന്തപുരത്ത്

വീട്ടിലെ  ശല്യം  കുറയാന്‍  വേണ്ടി  ഉഴിഞ്ഞിട്ട  നേര്‍ച്ചക്കാളകളെ   പോലെ  ആ  നാട്ടിലെ  മിക്ക  കുട്ട്യോളും  സ്കൂളിലും  പോയിരുന്നൂ.  പോക്കെറ്റില്‍ നിറയെ ഗോട്ടിയും (ഇംഗ്ലീഷില്‍ മാര്‍ബിള്‍ എന്ന് പറയണ സാധനം ) ആയിട്ടാണ് എല്ലാ കൂട്ടരും പോയിരുന്നത്. ബുക്കോ പെന്നോ ഒക്കെ എടുക്കാന്‍ മറന്നാലും യാതൊരു കാരണവശാലും ചോറ്റുപാത്രവും ഗോട്ടിയും എടുക്കാന്‍ ആരും മറന്നിരുന്നില്ല.ചന്ദനം ചാര്യാല്‍ ...എന്ന പഴമൊഴി അന്വര്‍ഥം ആക്കിക്കൊണ്ട് ഈ ഉള്ളവനും ഗോട്ടി കളിയില്‍ അധികം വൈകാതെ എക്സ്പേര്‍ട്ട്  ആയി മാറി.


 പൂനേലെ അത്ര  സ്റ്റാന്‍ഡേര്‍ഡ്  ഇല്ലാത്ത കാരണാവും  എനിക്ക്  അവിടെ  ക്ലാസ്സില്‍  എടുക്കുന്നതെല്ലാം  വളരെ  എളുപ്പായിരുന്നു.  അതോണ്ടാവും  ഹെഡ് മാഷ്  എന്നെ  ശ്രദ്ധിച്ചിരുന്നു.   

ആറില്‍ പഠിക്കണ  സമയത്താണ്  ഞാന്‍  സൈനിക്  സ്കൂളിലേക്ക്  എന്ട്രന്‍സ്  എഴുതീത്.  ഇന്റര്‍വ്യൂ അടക്കം പാസായിട്ടും മെടിക്കലില്‍ അണ്‍ഫിറ്റ്‌ ആയി പ്രഖ്യാപിച്ച കാരണം അഡ്മിഷന്‍ തരായില്ല്യ. എനിക്കത്  ഭയങ്കര  വിഷമവും  ആയി. എന്റെ  ഹെഡ് മാഷും  എന്നെ  കൊറേ ആസ്വസിപ്പിചൂട്ടോ..  പാവം .. വളരെ സോഫ്റ്റ്‌ ആയി സംസാരിക്കുന്ന ഒരു ബ്രാഹ്മണ പണ്ഡിതന്‍ ആയിരുന്നൂ  അദ്ദേഹം. ആ  വര്‍ഷം  കേരളത്തിലെ  "ബെസ്റ്റ് ഹെഡ് മാഷ് "  ആയി  അവാര്‍ഡും അദ്ദേഹത്തിന്  കിട്ടീട്ടോ.  അന്ന്  ആനേം  താലപ്പൊലീം  ഒക്കെ  ആയി  വല്യ  ഘോഷ യാത്രയൊക്കെ  ഉണ്ടായിരുന്നു.   

സൈനിക് സ്കൂളിന്റെ വേദന മനസ്സിലാക്കീട്ടാവാം മാഷ് അടുത്ത കൊല്ലം ഒരു  ഫോം എന്റെ കയ്യില്‍ തന്നിട്ട് പറഞ്ഞു " കുട്ട്യേ, ഇത് നിറച്ചോളൂ, ഉറപ്പായും കിട്ടും. " എന്താന്നൊക്കെ പിന്നെ വീട്ടില്‍ വന്നിട്ടാണ് നോക്കീത്. ഭാരത  സര്‍ക്കാരിന്റെ  മെറിറ്റ്‌  സ്കോളര്‍ഷിപ്പിനുള്ള  ഫോം  ആയിരുന്നു  അത്.  അച്ഛനും ഞാനും കൂടി ഫോം പൂരിപ്പിച്ചു മാഷെ ഏല്പിച്ചു. അത് വാങ്ങീട്ടു മാഷ് എന്റെ തലേല്‍ സ്നേഹത്തോടെ തടവി.  ആദ്യം ജില്ലാ തലത്തില്‍ ഒരു  ഇരുന്നൂറോളം  കുട്ട്യോള്‍   മത്സര   പരീക്ഷ   എഴുതി.  അവിടുന്ന്  കുറച്ചു  പേരെ  സംസ്ഥാന  തലത്തിലേക്ക്  തിരഞ്ഞെടുത്തു.  അങ്ങിനെ ആദ്യായിട്ട് തിരുവനന്തപുരത്ത്  പോകാനുള്ള അവസരോം ആയി. പാലക്കാട്ടുന്നു   തൃശൂര്‍ക്ക്   ബസ്സില്‍  ആയിരുന്നൂ  യാത്ര.  കുതിരാന്‍  എന്ന  സ്ഥലത്ത്  എത്യപ്പോള്‍  പലരും  പെട്ടെന്ന്  എന്തോ  ഭക്തര്‍  ആവുകയും  ഉറക്കെ  ഭഗവാനേ ,  സ്വാമിയെ  എന്നൊക്കെ  വിളിക്വേം  ചെയ്തത്  എന്തിനാന്നു  അന്ന്  എനിക്ക്  മനസ്സിലായില്ല.  പിന്നീടാണ്  ആ  സ്ഥലം  വളരെ  ദുര്‍ഘടം  പിടിച്ച  ഒന്നാണെന്നും   മിക്ക  ദിവസൂം  അവ്ടെ  അപകടം  ഉണ്ടാവാറൊണ്ടെന്നും  അറിഞ്ഞത് .     

അച്ഛനും ഞാനും കൂടി വേണാട്  എക്സ്പ്രസ്സിന്   ത്രിശൂര്‍ന്നു  തിരുവനന്തപുരത്തേക്ക്   പുറപ്പെട്ടു.  തലസ്ഥാനത്ത്‌  വഴുതച്ചിറ  എന്ന  സ്ഥലത്ത് അച്ഛന്‍ മിലിട്ടറിയില്‍ ജോലി വാങ്ങി കൊടുത്ത ഒരു നായര്‍ താമസം ഉണ്ടായിരുന്നു. അച്ഛനു മലയാളികളെ ഭയങ്കര ഇഷ്ടം ആയിരുന്നൂ. ജോലിയില്‍ ഇരിക്കുമ്പോ നാട്ടീന്നു വല്യ സെറ്റപ്പ് ഒന്നും ഇല്ല്യാണ്ട് വടക്കേ ഇന്ത്യയില്‍ എത്തിപ്പെടുന്ന പയ്യന്മാര്‍ക്ക് മേനോന്‍ സാര്‍ കാണപ്പെട്ട ദൈവം ആയിരുന്നൂ. സ്വന്തം  ജാമ്യത്തിലും  പിന്നെ  ബന്ധുവാണെന്നു  പറഞ്ഞും  ഒക്കെ  അവര്‍ക്കെല്ലാം  മിലിട്ടറിയില്‍  ജോലി  വാങ്ങിക്കൊടുക്കുകേം ‍  ചെയ്തു  പോന്നിരുന്നു.  അച്ഛനെ കാണാന്‍ എല്ലാ ഞായറാഴ്ചയും ഏതെങ്കിലും ഒക്കെ പയ്യന്മാര്‍ വരാറണ്ട് . അവര്‍ക്കെല്ലാം  ചായേം  പലഹാരോം  ഉണ്ടാക്കി   കൊടുത്തിരുന്ന  അമ്മ  ഇടക്കെല്ലാം   അതൊരു   ഭാരം   ആയി   കണ്ടിരുന്നു.   

ഞങ്ങള്‍ നായരുടെ വീട്ടില്‍ എത്തിയപ്പോള്‍ അവിടെ ഞങ്ങള്‍ക്ക് വല്യ സ്വീകരണം ആണാ വീട്ടുകാര്‍ തന്നത്.   പൂനയില്‍ നിന്നും നായര്‍ അവിടെ എന്താ പറഞ്ഞെന്നു അറിയില്ല്യ , കല്യാണ വീട്ടില്‍ ചെക്കന്റെ കൂട്ടര്‍ക്ക് കിട്ടുന്നേലും നല്ല സൌകര്യങ്ങള്‍ ആണ് ഞങ്ങള്‍ക്ക് കിട്ടീത്.  അവരെല്ലാം  അച്ഛനു  കൊടുക്കണ  ആദരവും സ്നേഹോം  കണ്ടപ്പോള്‍  കുഞ്ഞു  മനസ്സില്‍  ഒരു  കാര്യം  പതിഞ്ഞു  " വലുതാവുമ്പോള്‍  പറ്റുന്നത്രയും  പേര്‍ക്ക്  ജോലി  കൊടുക്കണം".  അങ്ങിനെ   ഒരു  ചിന്ത  അന്ന്  ഉണ്ടായ  കാരണം  ആയിരിക്കാം  പിന്നീട്  പലര്‍ക്കും  ജോലി  കിട്ടുവാന്‍  സഹായിക്കാന്‍  ഞാന്‍  ഉത്സാഹം  കാട്ടി.


 സംസ്ഥാന തലത്തില്‍ ഒരു പരീക്ഷയും കൂടി ഞാന്‍ പാസ് ആയി. അടുത്ത ദിവസം ഇന്റര്‍വ്യൂ ആയിരുന്നൂ . ഒരുമാതിരി എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഞാന്‍ കൊടുത്തു. അപ്പോഴാണ്‌ മേശക്കപ്പുറം  ഇരിക്കണ അഞ്ചു  പേരില്‍ നിന്നും ഒരു ടൈ കെട്ടിയ ആള്‍ ചോദിച്ചു " ഇപ്പൊ ഈ ബില്ടിങ്ങിനു തീ പിടിച്ചാല്‍ എന്ത് ചെയ്യും ?" . അതൊരു ആടിറ്റൊറിയം പോലത്തെ സ്ഥലം ആയിരുന്നൂ. മുന്നില്‍ കണ്ട മൈക്ക് ചൂണ്ടി ഞാന്‍ പറഞ്ഞു " കെട്ടിടത്തിനു തീ പിടിച്ചെന്നും   ഉടന്‍ തന്നെ കെട്ടിടം ഖാലി ആക്കാന്‍  മൈക്കിലൂടെ  ഘോഷണ ചെയ്യും ".. സംയമനം   വിടാതുള്ള   മറുപടി   അവര്‍ക്ക്   ബോധിച്ചു .  കേരളത്തില്‍ നിന്നും  ആ  വര്‍ഷത്തെ  11 നാഷണല്‍ മെറിറ്റ്‌ സ്കോളര്‍മാരില്‍  ഒരാള്‍  ആകാന്‍  എനിക്കും  കഴിഞ്ഞു  . സകല  ചിലവും  തന്നു ബോര്‍ഡിങ്ങില്‍   പത്തു   വരെ   ഉള്ള   പഠനം    ഇനി   സര്‍ക്കാര്‍   വക . അതും ലൊയോള     റെസിടെന്‍ഷിയല്‍  സ്കൂളില്‍ .

നാട്ടില്‍    സ്കൂളില്‍  ഹെഡ് മാഷെ  വിവരം  അറിയിച്ചപ്പോ    അദ്ദേഹം പറഞ്ഞു  "സൈനികില്‍  അഡ്മിഷന്‍  കിട്ടഞ്ഞപ്പോ  ഞാന്‍ പറഞ്ഞില്ല്യെ  അതിലും   നല്ലത് കിട്ടുംന്ന് ".  അദ്ദേഹത്തിന്റെ   കണ്ണില്‍   ഒരു   നനവ്   ഉണ്ടായിരുന്നോ   എന്ന്   ഒരു   സംശയം .   ഇന്ന്   എനിക്ക്   ആ  നനവിന്റെ  ആര്‍ദ്രത  മനസ്സിലാവുന്നൂ.  


ഒരു  ചെറ്യ  പ്രശ്നം  മാത്രം.  വയസ്സ്  കുറവായ  കാരണം  ഏഴാം  ക്ലാസ്സില്‍  തന്നെ  പഠിക്കണം.  ഡോണ്‍ ബോസ്കോയില്‍  പോയപ്പോള്‍  ഉള്ളതിനേക്കാള്‍  പക്വത  വന്നതിനാലും  പിന്നെ  ലോയോളയിലെ  സൌകര്യങ്ങള്‍  കണ്ടു  ഇഷ്ടപ്പെട്ടതിനാലും  ഇപ്രാവശ്യം  ഞാന്‍  ഉടക്കൊന്നും  ഉണ്ടാക്കിയില്ല്യ.  അങ്ങിനെ  നാട്ടില്‍  നിന്നും  സ്കോളര്‍ഷിപ്‌  കിട്ടി  തിരോന്ദ്രത്  പോയി  പഠിക്കണ  ആദ്യത്തെ കുട്ടി  എന്നുള്ള  പേരും  നമുക്ക്  ചാര്‍ത്തിക്കിട്ടി.

Thursday, November 4, 2010

ഓര്‍മയില്‍ നിന്നും ചില പളുങ്കുകള്‍

ഞാന്‍ ചിറ്റിലഞ്ചേരി എം എന്‍ കേ എം സ്കൂളില്‍ പഠിക്കുന്ന കാലം. അഞ്ചിലോ ആറിലോ ആണ് അന്ന്. ഞങ്ങളുടെ ക്ലാസില്‍ നല്ല തടി ഉള്ള ഒരു പയ്യന്‍ ആയിരുന്നു രാമദാസ് . നല്ല  പൊക്കവും വണ്ണവും ഉള്ള അവനെ ഞങ്ങള്‍  ഇട്ളിമന്തന്‍ എന്ന് അവന്‍ കേള്‍ക്കാതെ വിളിച്ചിരുന്നു. മിക്ക ദിവസവും ഉച്ചക്കുള്ള പാത്രത്തില്‍ ഇട്ളി കൊണ്ടു വരണ കാരണാണോ അതോ അവന്റെ തടി കാരണം ആണോ ആ  ഇരട്ടപ്പേര്  വീണത്‌  എന്ന്  എനിക്ക്  അന്നും  ഇന്നും  അറീല്യട്ടോ.  
 
ഗോട്ടി (പളുങ്ക്) കളിയില്‍ ആദ്യത്തെ 3 റാങ്കില്‍ രാമദാസന്റെ പേരുണ്ടായിരുന്നു. എന്റെ ഒരു വളരെ നല്ല സുഹൃത്തായിരുന്നു രാമദാസ്. അതിലൊരു സീക്രെട്ട്  ഉണ്ട്.  ഞാന്‍ തീരെ തടിയും പൊക്കവും ഒന്നും ഇല്ലാത്ത വെറും ഒരു ആശു. പഠിത്തത്തില്‍ മാത്രം ഉഷാര്‍. അപ്പൊ ഇതുപോലുള്ള കുറെ കൂട്ടുകാര്‍ ഇല്ലെങ്കില്‍ പറ്റില്ലല്ലോ.  രാമദാസനും എന്നെപ്പോലെ  സംസ്കൃതം  ആണ്  തേര്‍ഡ്  ലാംഗ്വേജ്   ആയി  എടുത്തിരുന്നത്.  എനിക്കാണെങ്കില്‍  സംസ്കൃതത്തില്‍  വളരെ  നല്ല  മാര്‍ക്ക്‌  എപ്പോഴും  കിട്ടിയിരുന്നു.  ഒരു  കുടുമയൊക്കെ  വച്ച  ശാസ്ത്രി  മാഷ്  എന്ന  ബ്രാഹ്മണ  പണ്ഡിതന്‍  ആയിരുന്നു  ഞങ്ങളുടെ  അദ്ധ്യാപകന്‍.  ഞാന്‍  അദ്ദേഹത്തിന്റെ  ഒരു  അരുമ  ശിഷ്യന്‍  ആയിരുന്നതില്‍  എന്താ  അത്ബുധം.     ഞാനും  രാമദാസനും   പരസ്പരം   അവനവന്റെ   ശക്തിയാല്‍  സഹായിച്ചു  പോന്നിരുന്നു.  
 
എന്റെ  മറ്റൊരു  അടുത്ത  കൂട്ടുകാരന്‍  ആയിരുന്നു  ബാരി.  ഞങ്ങളുടെ  നാട്ടില്‍  വല്യ  എസ്റ്റേറ്റ്‌  ഒക്കെ  സ്വന്തം   ആയി   ഉള്ള    കുടുംബത്തിലെ    കുട്ട്യായിരുന്നു  ബാരി.   പളുങ്ക് കളികളില്‍ എന്നും വിജയം കൊയ്യുന്ന ബാരി എന്റെ വല്ല്യ സുഹൃത്ത്‌ ആയതില്‍ ഞാന്‍ അഭിമാനിച്ചിരുന്നു. നല്ല ഉയരവും അതിനു തക്ക വിവരവും പക്വതയും ഉള്ള ബാരി എല്ലാ കാര്യത്തിലും എന്നും ഫുള്‍ സപ്പോര്‍ട്ട് എനിക്ക് നല്‍കി പോന്നിരുന്നു.
 
 
ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞിട്ടുള്ള ഏറ്റവും തിരക്ക് പിടിച്ച സമയമായ ഗോട്ടി കളി വേളയില്‍ എന്തോ ഒന്നും രണ്ടും പറഞ്ഞ് ഞാനും രാമദാസും തമ്മില്‍ തെറ്റി. കളിയില്‍ ചെറിയ ഒരു പറ്റിക്കല്‍ അവന്‍ നടത്തിയത് അവന്റെ സൈസ് വക വെക്കാതെ ഞാന്‍ സമ്മതിച്ചു കൊടുക്കാത്തതാണ് സംഭവം. അന്ന് രാമദാസ്‌ അക്രമാസക്തനായി എന്നെ അടിക്കുവാന്‍ ഇട്ടോടിച്ചു. തെറ്റില്ലാത്ത സ്പീഡ് ഉള്ള ഞാന്‍ ഓടി ബാരിയെ ശരണം പ്രാപിച്ചു. രാമദാസന്റെയും എന്റെയും  നടുക്ക് ഒരു വന്മതില്‍ (ചൈനീസ് വന്മതില്‍ പോലെ ) ബാരി നില കൊണ്ടു. ബരിയോടു മുട്ടി ജയിക്കാന്‍ വിഷമമുള്ള കാരണം രാമദാസന്‍ പിന്‍വാങ്ങി. ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞാനും രാമദാസനും ഈ കടിപിടിയെല്ലാം മറന്ന് വീണ്ടും വല്യ ക്ലോസ് ആയി.
 
പിന്നീട് ഏഴാം ക്ലാസില്‍ ഉണ്ടായ ചില സംഭവ വികാസങ്ങള്‍ കാരണം ഞാന്‍ ആ സ്കൂളില്‍ നിന്നും മാറ്റമായി വേറെ ഒരു നഗരത്തില്‍ ആയി പഠിത്തം. വളരെ വിരളമായെ പഴയ കൂട്ടുക്കാരെ കാണാന്‍ പറ്റാറുള്ളൂ. എന്തോ ഞാന്‍ പിന്നീട് രാമടസനെ കണ്ടിട്ടേ ഇല്ല. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ മറ്റൊരു സുഹൃത്തായ സന്തോഷിനെ കണ്ടപ്പോള്‍ അവനാണാ ഞാട്ടിക്കുന്ന വാര്‍ത്ത അറിയിച്ചത്. " ഞങ്ങളുടെ പ്രിയപ്പെട്ട ഇട്ളിമന്തന്‍   ഞാന്‍ സ്കൂള്‍ വിട്ടതിന്റെ ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ കാന്‍സര്‍ എന്ന മാരക രോഗത്തിന് കീഴടങ്ങിയത്രെ. ആകാശത്ത് നക്ഷത്രങ്ങളെ നോക്കുമ്പോള്‍ ഞാന്‍ വിചാരി ക്കാറുണ്ട് " ഇതില്‍ ഏതോ ഒരു തിളക്കമുള്ള നക്ഷത്രം എന്റെ രാമദാസന്‍ ആണ് ". ബാരി ഇപ്പോള്‍ വല്യ ഒരു കോണ്ട്രാക്ടര്‍ ആയി നാട്ടില്‍ നല്ല നിലയില്‍ ആണെന്ന് ഞങ്ങളുടെ ഒരു ഉറ്റ തോഴന്‍ ആയ ഗോപുവില്‍ നിന്നും അറിഞ്ഞു. ബാരിയെ കണ്ടിട്ടിപ്പോള്‍ 30ല്‍ ഏറെ വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. ഇനി നാട്ടില്‍ പോകുമ്പോള്‍ എന്തായാലും അവനെ  കാണണം. എത്ര കാലം കഴിഞ്ഞാലും എന്താ, ഒന്ന് കാണുമ്പോ തന്നെ ഞങ്ങളുടെ എല്ലാ അകല്‍ച്ചയും പരിഭവോം മാറുംന്ന് എനിക്ക് ഉറപ്പാണ്.

Monday, November 1, 2010

നാട്ടില്‍ ഒരു സ്കൂള്‍ അഡ്മിഷന്‍

ഒരു  മൂന്നര    പതിറ്റാണ്ടില്‍   ‍ഏറെ  പഴക്കമുള്ള  സംഭവമാണ്.  ഓര്‍മയുടെ  മാറാല  തട്ടി  തേച്ചുമിനുക്കി   തിളക്കം  ഉള്ളതാക്കാന്‍  ശ്രമിക്കട്ടെ.  ഞാന്‍  നാലാം  ക്ലാസ്  കഴിഞ്ഞതും  അച്ഛനു  റിട്ടയര്‍മെന്റിന്റെ  അറിയിപ്പ്  വന്നതും  ഏകദേശം  ഒരേ  സമയത്താണ്.  അച്ഛന്‍  മിലിട്ടറിയില്‍  ആയിരുന്നു.  അവ്ട്യൊരു  കൊഴപ്പണ്ട്. (ഒന്നൊന്നും  അല്ലാ  കൊറേ  ഏറെ  ഉണ്ട്ട്ടോ,  പിന്നെ  എപ്പോളെങ്കിലും  പറയാം )  അതായത്  റിട്ടയര്‍  ചെയ്യണ  കൊല്ലം  കുടുംബത്തെ  നാട്ടില്‍  ആക്കീട്ട്  വേറെ  ഏതെങ്കിലും  നഗരത്തില്‍  ജോലി  ചെയ്യണം. (ഇപ്പോഴും  ഈ  മാരണം  പിടിച്ച  റൂള്‍  ഉണ്ടോ  ആവോ.  ആ ..  ആര്‍ക്ക്  അറ്യാം ).  എന്തിനു  പറേണു  നമ്മള്‍  നാട്ടിലേക്ക്   ഷിഫ്റ്റ്‌   ആയി. (നിര്‍ബ്ബന്ധ   ട്രാന്സ്ഫെറിന്റെ ആദ്യാനുഭവം )   നമ്മള്‍   എന്ന്   പറഞ്ഞാല്‍   ഞാനും   അമ്മേം   പിന്നെ   എന്റെ   കുഞ്ഞനിയനും   അടങ്ങുന്ന  ടീം.  അവ്ടെത്യപ്പോ  പിന്നേം  പ്രശ്നങ്ങള്‍.  
അച്ഛനു  മിലിട്ടറി  ജോലി  ആയതിനാല്‍  നാട്ടില്‍  വീടോന്നും  വച്ചിരുന്നില്ല.  അച്ഛന്റെ  കുടുംബം  കൊടുങ്ങല്ലൂര്‍  എന്ന  എപ്പോഴും  പിടയ്ക്കുന്ന  മീന്‍  കിട്ടുന്ന  രാജ്യത്ത് ആയിരുന്നു. അമ്മ മീന്‍ വിരോധി ആയിരുന്ന കാരണം അച്ഛന്റെ വീട്ടില്‍ പുവുമ്പോഴെ സ്രാവും അയലേം ഒക്കെ തരപ്പെടാറുള്ളൂ.  എനിക്ക്  അവടെ  പോണത്  ഇഷ്ടായിരുന്നൂ  എന്ന്  പറഞ്ഞാ  തന്നെ  മീന്‍  എന്റെ  ഒരു വീക്നെസ്  ആണ്  എന്ന്  മനസ്സിലാവൂല്ലോ.  അനിയനും  മീന്‍  വല്യ  ഇഷ്ടായിരുന്നൂ .  (ഇപ്പൊ  അവന്‍  സകുടുംബം  എറണാകുളത്ത്  സെറ്റില്‍  ആയി  ഡെയിലി  മീന്‍  ഒക്കെ  തിന്നു  സുഖായിരിക്കുന്നു.)  നമ്മളോ ...പറയാണ്ടിരിക്ക്യാ നല്ലത് ...
അമ്മക്ക്  അച്ഛന്റെ  വീട്ടില്‍  നിക്കണത്  തീരെ  ഇഷ്ടല്ലാത്ത  കാരണം  ഡെയിലി  മീന്‍  കൂട്ടാന്‍  ഉള്ള  എന്റെ  സ്വപ്നം  സ്വപ്നമായി  അവശേഷിച്ചു.  അമ്മയുടെ  ചേച്ചി  തൃശ്ശൂര്‍   ജില്ലയിലെ   പൂങ്കുന്നം   എന്ന   സ്ഥലത്ത്   ആയ   കാരണവും  അമ്മക്ക്  ത്രിശൂരിനോട്  പ്രത്യേക  മമതയും  ഉള്ള  കാരണം  എന്റെ  ഇനീള്ള  ഹയ്യര്‍  പഠിത്തം  "ഡോണ്‍  ബോസ്കോ  എന്ന  മണ്ണൂത്തീടെ      അടുത്തുള്ള  സ്കൂളില്‍  മതീന്ന് എല്ലാവരും  കൂടി  ( ഞാനല്ലാട്ടോ )  തീരുമാനം  ആയി.  
ഇന്റര്‍വ്യൂ  എന്ന വിശേഷാല്‍ പരിപാടിക്ക് സകുടുംബം ഞാന്‍ സ്കൂളില്‍ എത്തി. പൂനയിലെ വലിയ സ്കൂള്‍ ആയ കേന്ദ്രിയ വിദ്യാലയത്തില്‍ നിന്നുള്ള പ്രോടക്റ്റ് ആയ എനിക്ക് സ്കൂള്‍ അത്ര അങ്ങട് ബോധിചില്ല്യട്ടോ..സാരല്യ ഒപ്പിക്കാം .. പ്രിന്സിപളിന്റെ മുമ്പില്‍ ചോദ്യോത്തര പരിപാടി എല്ലാം ഞാന്‍ ഗംഭീരാക്കി. അവര്‍ക്ക് നമ്മെ ബോധ്യായി . അഡ്മിഷന്‍ ഉറപ്പായി. ഇറങ്ങാന്‍ നേരം അവരുടെ മൊഴി " ഓഫീസില്‍ പോയി നാലിലെക്കുള്ള  ഫീസ്‌ അടച്ചോളൂ ". പൊതുവേ ഷാര്‍പ് ആയ ഞാന്‍ പെട്ടെന്ന് തിരുത്തി " നാലിലല്ല.. അഞ്ചിലാ ". ഇവന്‍ ആരെടാ പൊടി എന്നെ തിരുത്താന്‍ എന്ന മട്ടില്‍ പ്രിന്‍സിപ്പല്‍ ഉറപ്പിച്ചു പറഞ്ഞു " ഏയ്‌ ..നാലീ തന്ന്യ , അത്രയ്ക്കുള്ള പ്രായേ ആയിട്ടുള്ളൂ " .അച്ഛന്‍  ‍ ഏറെ  ശ്രമിച്ചിട്ടും  അവര്‍  അമ്പിനും  വില്ലിനും  അടുക്കുന്നില്ല. 
അല്ലെങ്കി തന്നെ  എനിക്കാ  സ്കൂള്‍ അത്ര ഇഷ്ടാവാണ്ട് മുക്കീം മൂളീം നിക്കുമ്പോളാ അവരുടെ ഒരു പവര്‍ കാണിക്കല്. ഇപ്പൊ ശര്യാക്കാം. " പ്രിവെന്‍ഷന്‍ ‍ ഈസ്‌ ബെറ്റര്‍ താന്‍ ക്യുവര്‍"  എന്ന ഇംഗ്ലീഷ് പഴമൊഴി അപ്പൊ ഉപകരിച്ചു. അപ്പൊ ഞാന്‍ ഒരു ഭയങ്കര പ്രഖ്യാപനം നടത്തീ " ഇനീപ്പോ ഇവടെ അഞ്ചില്‍ ആണെങ്കിലും ഞാന്‍ ഇല്ല ". ഇടിവെട്ടും  പുഷ്പവൃഷ്ട്ടീം  ഒന്നും  ഉണ്ടായില്ല്യ.    പ്രിന്‍സിപ്പല്‍ മാത്രല്ല ഞെട്ടീത്. പക്ഷെ ശാന്തനായ ഒരു നിരുപദ്രവിയില്‍ നിന്നും ഇത്തരത്തില്‍ ഒരു ഏറു പടക്കം അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല്യ.
ഗേറ്റ് ലക്‌ഷ്യം ആക്കി ഞാന്‍ വച്ചു പിടിച്ച കാരണം അച്ഛനും അമ്മയ്ക്കും ഒപ്പം വരേണ്ടി വന്നു. അച്ഛന്‍ എന്നെ ഒരു ചീത്തയും പറഞ്ഞില്ല എന്ന് മാത്രല്ല ഒന്ന് കുറ്റപ്പെടുത്തി നോക്കീതും കൂടീല്ല്യ എന്നത് എത്ര വലിയ കാര്യം  ആണെന്ന്  ഇന്ന്  വളരെ  നിസ്സാര  പ്രശ്നങ്ങള്‍ക്ക്  പോലും  എന്റെ  മകനെ  ഞാന്‍  ചീത്ത  പറയുമ്പോള്‍  ഞാന്‍ എന്തേ  ഓര്‍ക്കാത്തെ.  ശ്ശെ .. നമ്മുടെ  സ്വഭാവം  ഇത്തിരി നന്നാക്കണം .. നാള്യാവട്ടെ..    കണ്ണില്‍  പൊടിഞ്ഞ  രണ്ടു  തുള്ളി  ആരും  കാണാതെ  വേഗം  തുടച്ചു.  അല്ലെങ്കിലും  അങ്ങന്യാ .. അച്ഛനെപ്പറ്റി  ഓര്‍ക്കുമ്പോളൊക്കെ...
   അമ്മയുടെ  ആങ്ങള  ഒരാള്‍   പാലക്കാട്ട് സംബന്ധം   ചെയ്തു  സെറ്റില്‍  ചെയ്തു  ഉഗ്രപ്രതാപത്തില്‍  ഇരിക്കുന്ന  സമയം.  അദ്ദേഹം  ഒരു  ആജ്ഞ  " അനിയത്തി  ഇവടെ  നിന്നാ  മതീ"  അമ്മേടെ  സംശയം  " അപ്പൊ  ഓപ്പോളേ  ചെക്കന്റെ  സ്കൂള്‍ ?"  
ഓപ്പ  ഉവാച  " ട്യേ,  അതിവ്ടെ  അട്ത്ത്  ശര്യക്കാം"  .  ഡോണ്‍  ബോസ്കോ  അനുഭവം  ഉള്ള  കാരണം ആ ഉറപ്പു  കമ്പ്ലീറ്റ്  ആയി  ഞാന്‍   വിശ്വസിച്ചില്ല.  പക്ഷെ  കക്ഷി  സംഭവം  പറ്റിച്ചു.   പരീക്ഷയോ ഇന്റര്‍വ്യൂ വോ ഒന്നും ഇല്ലാതെ ആണ് അഡ്മിഷന്‍ ശര്യാക്കീത്. എയര്‍  ഗണ്ണ്‍ ഒക്കെ ഉള്ള അമ്മാവനെ എനിക്ക് ഇത്തിരി പേടി ഉണ്ടായിരുന്നൂ.   അങ്ങനെ  അമ്മാവന്റെ  കൂടെ മേലാര്‍ക്കോട്  ( അതാണാ ഗ്രാമത്തിന്റെ പേര് ) തല്‍ക്കാലം  ഞാനും  അമ്മേം  താമസായി.  അടുത്ത് എന്ന് പറഞ്ഞ സ്കൂള്‍ അമ്മാവന്റെ വീട്ടില്‍ നിന്നും 2 km ദൂരത്ത്‌  ആയിരുന്നു  എന്നുള്ള  ഞെട്ടിക്കുന്ന  വിവരം  അറിഞ്ഞപ്പോഴേക്കും  വളരെ  വൈകി  പോയിരുന്നു.   ചുമരില്‍  തൂങ്ങണ  തോക്ക്  കാരണം  ഞാന്‍  അമ്മാവന്റെ  അടുത്ത്  കംപ്ലയിന്‍  ഒന്നും  ചെയ്യാന്‍  പോയില്ല്യ  (ധൈര്യല്ല്യാണ്ടോന്ന്വല്ലട്ടോ )  
അങ്ങിനെ ഞാന്‍ ചിറ്റിലംചേരി എം യെന്‍ കേ എം സ്കൂളിലെ ഒരു വിദ്യാര്‍ഥി ആയി. അനിയന്‍ സ്കൂളില്‍ ഒന്നും പോകാന്‍ ഉള്ള പ്രായം ആയിട്ടില്ലാത്ത കാരണം അറിയാവുന്ന ഏക ഭാഷയായ ഹിന്ദി മാത്രം പറഞ്ഞു കൊണ്ടു വീട്ടില്‍ ചക്രവര്‍ത്തി പദവി അലങ്കരിച്ചു പോന്നു. ആ നാട്ടിലെ പല അമ്മമാരും അച്ഛന്മാരും പത്തിലും മറ്റും എത്തിയ മക്കളെ ഇങ്ങനെ ഉപദേശിച്ചു " ആ സ്കൂളില്‍ പോലും പോകാന്‍ പ്രായായിട്ടില്യാത്ത  കുട്ട്യേ കണ്ടു പഠിക്ക്... എന്തസ്സലായിട്ടാ  ഹിന്ദി  പറയണേ  ..നാണല്യേ  നിനക്കൊക്കെ  .കഷ്ടം"  . പക്ഷെ  കുട്ട്യോള്‍  ഒക്കെ  പഴേ  പോലെ  ഉഷാറായി  ഒഴപ്പിത്തന്നെ  നടന്നു.
വീട്ടിലെ  ശല്യം  കുറയാന്‍  വേണ്ടി  ഉഴിഞ്ഞിട്ട  നേര്‍ച്ചക്കാളകളെ   പോലെ  ആ  നാട്ടിലെ  മിക്ക  കുട്ട്യോളും  സ്കൂളിലും  പോയിരുന്നൂ.  ചെറിയ  കുട്ട്യോള്‍  ( നാലാം ക്ലാസ് അടക്കം ) മേലാര്‍ക്കോട്  തന്നെള്ള  ഞങ്ങള്‍ " സുന്ദരം കോളേജ് " എന്ന ഓമനപ്പേരില്‍ വിളിച്ചിരുന്ന  എല്‍  പീ  സ്കൂളിലും  വല്യ  കുട്ട്യോള്‍   ചിറ്റിലംചേരി  എം  യെന്‍  കേ  എം  സ്കൂളിലെയും  ക്ലാസ്സുകള്‍  നിറയ്ക്കാന്‍  സഹകരണം  നല്‍കിപ്പോന്നു.  അന്നൊന്നും  ഈ   പ്ലേസ്കൂളോ  നഴ്സേരിയോ  ഒന്നും  ഉണ്ടായിരുന്നില്ല  എന്ന്  പറഞ്ഞപ്പോള്‍  " ഈ  അച്ഛന്റെ  ഒരു  പുളു  എന്നര്‍ത്ഥം  വരുന്ന  ഒരു  നോട്ടം  എന്റെ  മോന്‍  എന്നെ  നോക്കി  .. എന്താപ്പോ  പറയ്യാ  .. ചങ്കെടുത്തു   കാണിച്ചാ   ചെമ്പരത്തിപ്പൂവാന്നു  പറയ്യേ..  
  പോക്കെറ്റില്‍ നിറയെ ഗോട്ടിയും (ഇംഗ്ലീഷില്‍ മാര്‍ബിള്‍  മാര്‍ബിള്‍  എന്ന്  പറയണ സാധനം ) ആയിട്ടാണ്  എല്ലാ  കൂട്ടരും  പോയിരുന്നത്.  ബുക്കോ പെന്നോ ഒക്കെ എടുക്കാന്‍ മറന്നാലും യാതൊരു കാരണവശാലും ചോറ്റുപാത്രവും ഗോട്ടിയും എടുക്കാന്‍ ആരും മറന്നിരുന്നില്ല. "ചന്ദനം ചാര്യാല്‍  ചന്ദനം മണക്കും, കാഞ്ഞിരം ചാര്യാല്‍ ..." എന്ന പഴമൊഴി അന്വര്‍ഥം ആക്കിക്കൊണ്ട് ഈ ഉള്ളവനും ഗോട്ടി കളിയില്‍ അധികം വൈകാതെ എക്സ്പേര്‍ട്ട്  ആയി മാറി. പഠിത്തത്തിന്റെ കാര്യത്തില്‍ തെറ്റില്ലാത്ത പ്രകടനം കാഴ്ച്ച വക്കണ കാരണം എന്നെ എല്ല്ല മാഷന്മാര്‍ക്കും ടീച്ചര്‍മാര്‍ക്കും വല്ല്യ ഇഷ്ട്ടായിരുന്നു.  അങ്ങിനെ  ഞാന്‍  ആ സ്കൂളില്‍  ഗമയില്‍  വിലസി.
Creative Commons Licence
This work by Indiamenon is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.