ഒരു മൂന്നര പതിറ്റാണ്ടില്‍ ഏറെ പഴക്കമുള്ള സംഭവമാണ്. ഓര്‍മയുടെ മാറാല തട്ടി തേച്ചുമിനുക്കി തിളക്കം ഉള്ളതാക്കാന്‍ ശ്രമിക്കട്ടെ. ഞാന്‍ നാലാം ക്ലാസ് കഴിഞ്ഞതും അച്ഛനു റിട്ടയര്‍മെന്റിന്റെ അറിയിപ്പ് വന്നതും ഏകദേശം ഒരേ സമയത്താണ്. അച്ഛന്‍ മിലിട്ടറിയില്‍ ആയിരുന്നു. അവ്ട്യൊരു കൊഴപ്പണ്ട്. (ഒന്നൊന്നും അല്ലാ കൊറേ ഏറെ ഉണ്ട്ട്ടോ, പിന്നെ എപ്പോളെങ്കിലും പറയാം ) അതായത് റിട്ടയര്‍ ചെയ്യണ കൊല്ലം കുടുംബത്തെ നാട്ടില്‍ ആക്കീട്ട് വേറെ ഏതെങ്കിലും നഗരത്തില്‍ ജോലി ചെയ്യണം. (ഇപ്പോഴും ഈ മാരണം പിടിച്ച റൂള്‍ ഉണ്ടോ ആവോ. ആ .. ആര്‍ക്ക് അറ്യാം ). എന്തിനു പറേണു നമ്മള്‍ നാട്ടിലേക്ക് ഷിഫ്റ്റ് ആയി. (നിര്‍ബ്ബന്ധ ട്രാന്സ്ഫെറിന്റെ ആദ്യാനുഭവം ) നമ്മള്‍ എന്ന് പറഞ്ഞാല്‍ ഞാനും അമ്മേം പിന്നെ എന്റെ കുഞ്ഞനിയനും അടങ്ങുന്ന ടീം. അവ്ടെത്യപ്പോ പിന്നേം പ്രശ്നങ്ങള്‍.
അച്ഛനു മിലിട്ടറി ജോലി ആയതിനാല്‍ നാട്ടില്‍ വീടോന്നും വച്ചിരുന്നില്ല. അച്ഛന്റെ കുടുംബം കൊടുങ്ങല്ലൂര്‍ എന്ന എപ്പോഴും പിടയ്ക്കുന്ന മീന്‍ കിട്ടുന്ന രാജ്യത്ത് ആയിരുന്നു. അമ്മ മീന്‍ വിരോധി ആയിരുന്ന കാരണം അച്ഛന്റെ വീട്ടില്‍ പുവുമ്പോഴെ സ്രാവും അയലേം ഒക്കെ തരപ്പെടാറുള്ളൂ. എനിക്ക് അവടെ പോണത് ഇഷ്ടായിരുന്നൂ എന്ന് പറഞ്ഞാ തന്നെ മീന്‍ എന്റെ ഒരു വീക്നെസ് ആണ് എന്ന് മനസ്സിലാവൂല്ലോ. അനിയനും മീന്‍ വല്യ ഇഷ്ടായിരുന്നൂ . (ഇപ്പൊ അവന്‍ സകുടുംബം എറണാകുളത്ത് സെറ്റില്‍ ആയി ഡെയിലി മീന്‍ ഒക്കെ തിന്നു സുഖായിരിക്കുന്നു.) നമ്മളോ ...പറയാണ്ടിരിക്ക്യാ നല്ലത് ...
അമ്മക്ക് അച്ഛന്റെ വീട്ടില്‍ നിക്കണത് തീരെ ഇഷ്ടല്ലാത്ത കാരണം ഡെയിലി മീന്‍ കൂട്ടാന്‍ ഉള്ള എന്റെ സ്വപ്നം സ്വപ്നമായി അവശേഷിച്ചു. അമ്മയുടെ ചേച്ചി തൃശ്ശൂര്‍ ജില്ലയിലെ പൂങ്കുന്നം എന്ന സ്ഥലത്ത് ആയ കാരണവും അമ്മക്ക് ത്രിശൂരിനോട് പ്രത്യേക മമതയും ഉള്ള കാരണം എന്റെ ഇനീള്ള ഹയ്യര്‍ പഠിത്തം "ഡോണ്‍ ബോസ്കോ എന്ന മണ്ണൂത്തീടെ അടുത്തുള്ള സ്കൂളില്‍ മതീന്ന് എല്ലാവരും കൂടി ( ഞാനല്ലാട്ടോ ) തീരുമാനം ആയി.
ഇന്റര്‍വ്യൂ എന്ന വിശേഷാല്‍ പരിപാടിക്ക് സകുടുംബം ഞാന്‍ സ്കൂളില്‍ എത്തി. പൂനയിലെ വലിയ സ്കൂള്‍ ആയ കേന്ദ്രിയ വിദ്യാലയത്തില്‍ നിന്നുള്ള പ്രോടക്റ്റ് ആയ എനിക്ക് സ്കൂള്‍ അത്ര അങ്ങട് ബോധിചില്ല്യട്ടോ..സാരല്യ ഒപ്പിക്കാം .. പ്രിന്സിപളിന്റെ മുമ്പില്‍ ചോദ്യോത്തര പരിപാടി എല്ലാം ഞാന്‍ ഗംഭീരാക്കി. അവര്‍ക്ക് നമ്മെ ബോധ്യായി . അഡ്മിഷന്‍ ഉറപ്പായി. ഇറങ്ങാന്‍ നേരം അവരുടെ മൊഴി " ഓഫീസില്‍ പോയി നാലിലെക്കുള്ള ഫീസ് അടച്ചോളൂ ". പൊതുവേ ഷാര്‍പ് ആയ ഞാന്‍ പെട്ടെന്ന് തിരുത്തി " നാലിലല്ല.. അഞ്ചിലാ ". ഇവന്‍ ആരെടാ പൊടി എന്നെ തിരുത്താന്‍ എന്ന മട്ടില്‍ പ്രിന്‍സിപ്പല്‍ ഉറപ്പിച്ചു പറഞ്ഞു " ഏയ് ..നാലീ തന്ന്യ , അത്രയ്ക്കുള്ള പ്രായേ ആയിട്ടുള്ളൂ " .അച്ഛന്‍ ഏറെ ശ്രമിച്ചിട്ടും അവര്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല.
അല്ലെങ്കി തന്നെ എനിക്കാ സ്കൂള്‍ അത്ര ഇഷ്ടാവാണ്ട് മുക്കീം മൂളീം നിക്കുമ്പോളാ അവരുടെ ഒരു പവര്‍ കാണിക്കല്. ഇപ്പൊ ശര്യാക്കാം. " പ്രിവെന്‍ഷന്‍ ഈസ് ബെറ്റര്‍ താന്‍ ക്യുവര്‍" എന്ന ഇംഗ്ലീഷ് പഴമൊഴി അപ്പൊ ഉപകരിച്ചു. അപ്പൊ ഞാന്‍ ഒരു ഭയങ്കര പ്രഖ്യാപനം നടത്തീ " ഇനീപ്പോ ഇവടെ അഞ്ചില്‍ ആണെങ്കിലും ഞാന്‍ ഇല്ല ". ഇടിവെട്ടും പുഷ്പവൃഷ്ട്ടീം ഒന്നും ഉണ്ടായില്ല്യ. പ്രിന്‍സിപ്പല്‍ മാത്രല്ല ഞെട്ടീത്. പക്ഷെ ശാന്തനായ ഒരു നിരുപദ്രവിയില്‍ നിന്നും ഇത്തരത്തില്‍ ഒരു ഏറു പടക്കം അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല്യ.
ഗേറ്റ് ലക്‌ഷ്യം ആക്കി ഞാന്‍ വച്ചു പിടിച്ച കാരണം അച്ഛനും അമ്മയ്ക്കും ഒപ്പം വരേണ്ടി വന്നു. അച്ഛന്‍ എന്നെ ഒരു ചീത്തയും പറഞ്ഞില്ല എന്ന് മാത്രല്ല ഒന്ന് കുറ്റപ്പെടുത്തി നോക്കീതും കൂടീല്ല്യ എന്നത് എത്ര വലിയ കാര്യം ആണെന്ന് ഇന്ന് വളരെ നിസ്സാര പ്രശ്നങ്ങള്‍ക്ക് പോലും എന്റെ മകനെ ഞാന്‍ ചീത്ത പറയുമ്പോള്‍ ഞാന്‍ എന്തേ ഓര്‍ക്കാത്തെ. ശ്ശെ .. നമ്മുടെ സ്വഭാവം ഇത്തിരി നന്നാക്കണം .. നാള്യാവട്ടെ.. കണ്ണില്‍ പൊടിഞ്ഞ രണ്ടു തുള്ളി ആരും കാണാതെ വേഗം തുടച്ചു. അല്ലെങ്കിലും അങ്ങന്യാ .. അച്ഛനെപ്പറ്റി ഓര്‍ക്കുമ്പോളൊക്കെ...
അമ്മയുടെ ആങ്ങള ഒരാള്‍ പാലക്കാട്ട് സംബന്ധം ചെയ്തു സെറ്റില്‍ ചെയ്തു ഉഗ്രപ്രതാപത്തില്‍ ഇരിക്കുന്ന സമയം. അദ്ദേഹം ഒരു ആജ്ഞ " അനിയത്തി ഇവടെ നിന്നാ മതീ" അമ്മേടെ സംശയം " അപ്പൊ ഓപ്പോളേ ചെക്കന്റെ സ്കൂള്‍ ?"
ഓപ്പ ഉവാച " ട്യേ, അതിവ്ടെ അട്ത്ത് ശര്യക്കാം" . ഡോണ്‍ ബോസ്കോ അനുഭവം ഉള്ള കാരണം ആ ഉറപ്പു കമ്പ്ലീറ്റ് ആയി ഞാന്‍ വിശ്വസിച്ചില്ല. പക്ഷെ കക്ഷി സംഭവം പറ്റിച്ചു. പരീക്ഷയോ ഇന്റര്‍വ്യൂ വോ ഒന്നും ഇല്ലാതെ ആണ് അഡ്മിഷന്‍ ശര്യാക്കീത്. എയര്‍ ഗണ്ണ്‍ ഒക്കെ ഉള്ള അമ്മാവനെ എനിക്ക് ഇത്തിരി പേടി ഉണ്ടായിരുന്നൂ. അങ്ങനെ അമ്മാവന്റെ കൂടെ മേലാര്‍ക്കോട് ( അതാണാ ഗ്രാമത്തിന്റെ പേര് ) തല്‍ക്കാലം ഞാനും അമ്മേം താമസായി. അടുത്ത് എന്ന് പറഞ്ഞ സ്കൂള്‍ അമ്മാവന്റെ വീട്ടില്‍ നിന്നും 2 km ദൂരത്ത് ആയിരുന്നു എന്നുള്ള ഞെട്ടിക്കുന്ന വിവരം അറിഞ്ഞപ്പോഴേക്കും വളരെ വൈകി പോയിരുന്നു. ചുമരില്‍ തൂങ്ങണ തോക്ക് കാരണം ഞാന്‍ അമ്മാവന്റെ അടുത്ത് കംപ്ലയിന്‍ ഒന്നും ചെയ്യാന്‍ പോയില്ല്യ (ധൈര്യല്ല്യാണ്ടോന്ന്വല്ലട്ടോ )
അങ്ങിനെ ഞാന്‍ ചിറ്റിലംചേരി എം യെന്‍ കേ എം സ്കൂളിലെ ഒരു വിദ്യാര്‍ഥി ആയി. അനിയന്‍ സ്കൂളില്‍ ഒന്നും പോകാന്‍ ഉള്ള പ്രായം ആയിട്ടില്ലാത്ത കാരണം അറിയാവുന്ന ഏക ഭാഷയായ ഹിന്ദി മാത്രം പറഞ്ഞു കൊണ്ടു വീട്ടില്‍ ചക്രവര്‍ത്തി പദവി അലങ്കരിച്ചു പോന്നു. ആ നാട്ടിലെ പല അമ്മമാരും അച്ഛന്മാരും പത്തിലും മറ്റും എത്തിയ മക്കളെ ഇങ്ങനെ ഉപദേശിച്ചു " ആ സ്കൂളില്‍ പോലും പോകാന്‍ പ്രായായിട്ടില്യാത്ത കുട്ട്യേ കണ്ടു പഠിക്ക്... എന്തസ്സലായിട്ടാ ഹിന്ദി പറയണേ ..നാണല്യേ നിനക്കൊക്കെ .കഷ്ടം" . പക്ഷെ കുട്ട്യോള്‍ ഒക്കെ പഴേ പോലെ ഉഷാറായി ഒഴപ്പിത്തന്നെ നടന്നു.
വീട്ടിലെ ശല്യം കുറയാന്‍ വേണ്ടി ഉഴിഞ്ഞിട്ട നേര്‍ച്ചക്കാളകളെ പോലെ ആ നാട്ടിലെ മിക്ക കുട്ട്യോളും സ്കൂളിലും പോയിരുന്നൂ. ചെറിയ കുട്ട്യോള്‍ ( നാലാം ക്ലാസ് അടക്കം ) മേലാര്‍ക്കോട് തന്നെള്ള ഞങ്ങള്‍ " സുന്ദരം കോളേജ് " എന്ന ഓമനപ്പേരില്‍ വിളിച്ചിരുന്ന എല്‍ പീ സ്കൂളിലും വല്യ കുട്ട്യോള്‍ ചിറ്റിലംചേരി എം യെന്‍ കേ എം സ്കൂളിലെയും ക്ലാസ്സുകള്‍ നിറയ്ക്കാന്‍ സഹകരണം നല്‍കിപ്പോന്നു. അന്നൊന്നും ഈ പ്ലേസ്കൂളോ നഴ്സേരിയോ ഒന്നും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞപ്പോള്‍ " ഈ അച്ഛന്റെ ഒരു പുളു എന്നര്‍ത്ഥം വരുന്ന ഒരു നോട്ടം എന്റെ മോന്‍ എന്നെ നോക്കി .. എന്താപ്പോ പറയ്യാ .. ചങ്കെടുത്തു കാണിച്ചാ ചെമ്പരത്തിപ്പൂവാന്നു പറയ്യേ..
പോക്കെറ്റില്‍ നിറയെ ഗോട്ടിയും (ഇംഗ്ലീഷില്‍ മാര്‍ബിള്‍ മാര്‍ബിള്‍ എന്ന് പറയണ സാധനം ) ആയിട്ടാണ് എല്ലാ കൂട്ടരും പോയിരുന്നത്. ബുക്കോ പെന്നോ ഒക്കെ എടുക്കാന്‍ മറന്നാലും യാതൊരു കാരണവശാലും ചോറ്റുപാത്രവും ഗോട്ടിയും എടുക്കാന്‍ ആരും മറന്നിരുന്നില്ല. "ചന്ദനം ചാര്യാല്‍ ചന്ദനം മണക്കും, കാഞ്ഞിരം ചാര്യാല്‍ ..." എന്ന പഴമൊഴി അന്വര്‍ഥം ആക്കിക്കൊണ്ട് ഈ ഉള്ളവനും ഗോട്ടി കളിയില്‍ അധികം വൈകാതെ എക്സ്പേര്‍ട്ട് ആയി മാറി. പഠിത്തത്തിന്റെ കാര്യത്തില്‍ തെറ്റില്ലാത്ത പ്രകടനം കാഴ്ച്ച വക്കണ കാരണം എന്നെ എല്ല്ല മാഷന്മാര്‍ക്കും ടീച്ചര്‍മാര്‍ക്കും വല്ല്യ ഇഷ്ട്ടായിരുന്നു. അങ്ങിനെ ഞാന്‍ ആ സ്കൂളില്‍ ഗമയില്‍ വിലസി.

എന്റെ മോനോട് ഇന്നാള് പളുങ്കുമണി(ഗോട്ടി)കളുടെ കളികളെകുറിച്ച് പറഞ്ഞുകൊടുത്തപ്പോൾ അവനത് കിട്ടിയേ തീരു...
ReplyDeleteഎവിടന്ന് കിട്ടാൻ...!
ഈ പോസ്റ്റ് വായിച്ചപ്പോൾ പഴയ പല സ്മരണകളും പുതുക്കി..കേട്ടൊ ഭായ്
മുരളീമുകുന്ദന്‍ മാഷെ,
ReplyDeleteഅല്പം സമയത്തേക്ക് താങ്കളെ ഓര്‍മകളുടെ ലോകത്തേക്ക് കൊണ്ടു പോകാന്‍ കഴിഞ്ഞതില്‍ ഞാന്‍ കൃതാര്‍ഥനാണ്